*പുതിയ വികസനമാതൃകകൾഅനിവാര്യം;വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി കെ. എൻ. ബാലഗോപാൽ*
പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം.
ഇറക്കുന്ന കണ്ടെയ്നറുകൾ, അതിലുള്ള ഉത്പന്നങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കം നിർമിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തിൽ ഉണ്ടാകും.
മുൻപ് വിദേശങ്ങളിലടക്കം തൊഴിലിനായി കുടിയേറിയ പലരും നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് താമസിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വീടിനടുത്ത് തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയിലും ചാലക്കുടിയിലും കൊട്ടാരക്കരയിലുമടക്കം ഇത്തരത്തിൽ ഐ.ടി സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്വന്തം വീട് തന്നെ ഓഫീസുകളാക്കി മാറ്റിയ സംരംഭക മാതൃകളും ഉണ്ട്.
പരമ്പരാഗത വ്യവസായങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഗ്രാമപ്രദേശങ്ങളിൽ കെ-ഡിസ്ക് അടക്കമുള്ള സ്ഥാപനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് കൃത്യമായ നൈപുണ്യ പരിശീലനം യുവജനങ്ങൾക്കടക്കം നൽകി പുതുതായി സൃഷ്ടിക്കപ്പെടുന്ന മേഖലകളിലേക്ക് അവരെ എത്തിക്കണം.
പ്രായമാകുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ അതിനനുസൃതമായ പദ്ധതികളും പശ്ചാത്തല സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. യുവസംരംഭകർക്ക് അവസരം നൽകുന്നതുപോലെ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ അൻപത് വയസിൽ മുകളിൽ പ്രായമുള്ളവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാനും അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഉപയോഗിക്കുവാനും സർക്കാർ തുടക്കം കുറിച്ചു.
ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി വിഹിതം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും കേരളം തനതു വരുമാനം നിലനിർത്തിയും കൃത്യമായ ആസൂത്രണത്തിലൂടെയും മെച്ചപ്പെട്ട വളർച്ച നേടി. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളടക്കമുള്ള സേവന മേഖലകളിൽ യാതൊരു കുറവും വരുത്താൻ സർക്കാർ തയ്യാറായില്ല.
വിജ്ഞാനത്തെ ഒരു മൂലധനമെന്ന രീതിയിൽ കരുതിയുള്ള വികസന മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്.
വ്യവസായ, കാർഷിക, വാണിജ്യ മേഖലകളിൽ വളർച്ചയും അവസരങ്ങളും സൃഷ്ടിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ലോഹങ്ങളുടെയും ഉപലോഹങ്ങളുടെയും സാധ്യതകൾ, ചെലവു കുറഞ്ഞ ആരോഗ്യ, സുഖചികിത്സാ സൗകര്യങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ എന്നിവയടക്കം സമൃദ്ധമായ ഭാവികേരളത്തിനുള്ള ചർച്ചകൾ വിഷൻ 2031 ലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ധനകാര്യ നിർവഹണമാണ് കഴിഞ്ഞ നാലര വർഷം കേരളത്തിൽ നടന്നതെന്ന് വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്ത സെമിനാറിന്റെ സമാപന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
#vision2031 #keralagovernment #kerala
സംസ്ഥാന പോലീസ് സേനയുടെ വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 49 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
മഹീന്ദ്ര ബോലേറോ ജീപ്പുകൾ, മൊബൈൽ ഫോറൻസിക് വാനുകൾ, ട്രൂപ് ക്യാരിയർ ബസുകൾ ഗൂർഖ ജീപ്പുകൾ, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡി വൈ എസ് പി, എ സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
19 മൊബൈൽ ഫോറൻസിക് വാഹനങ്ങൾ വളരെ വേഗത്തിൽ കൃത്യസ്ഥലത്തു എത്തിച്ചേരാനും തെളിവ് ശേഖരണത്തോടൊപ്പം ആവശ്യമായ പ്രാഥമിക പരിശോധനകൾ നടത്താനുമുള്ള ലബോറട്ടറി സംവിധാനം സജ്ജീകരിച്ചവയാണ്.
19 ബൊലേറോ വാഹനങ്ങൾ പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും.
ഗൂർക്ക വാഹനങ്ങൾ അതികഠിനമായ ഹില്ലി ഏരിയസിൽ പെട്രോളിങ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുർഘടം പിടിച്ച സാഹചര്യത്തിലും എത്തിച്ചേരുന്നതിനും ഉപകരിക്കും
ട്രൂപ്പ് കാരിയർ വാഹനങ്ങൾ ലോ ആൻഡ് ഓർഡർ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.
4 ബുള്ളറ്റ് വാഹനങ്ങൾ 24*7 പെട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും സർവൈലൻസ് വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.
#keralapolice #kerala
5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കാം. നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയും സൗജന്യമായിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.
കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന ഐ.ടി. മിഷനാണ്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1800-4251-1800 / 04712335523 (സിറ്റിസൺ കോൾ സെന്റർ) അല്ലെങ്കിൽ 0471-2525442 (കേരള സംസ്ഥാന ഐ.ടി. മിഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
#Aadhaar #AadhaarUpdate #kerala
#kerala കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031' സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്‌ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും' എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
ധനകാര്യ സെമിനാറിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ ധനകാര്യ വകുപ്പും, ലൈൻ വകുപ്പുകളും, വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും. അവയ്‌ക്കുമുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും വിലയിരുത്തും.
ഇക്കാലയളവിൽ സംസ്ഥാനം കൈവരിച്ച ധനപരമായ നേട്ടങ്ങൾക്കൊപ്പം സമീപ ഭാവിയിൽ കേരളം നേരിടേണ്ടി വരുന്ന അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യും. ഇതിനായി മൂന്ന് സെഷനുകളിലായാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10ന് ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും’ സെമിനാറിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന അവതരണവും അദ്ദേഹം നടത്തും. ‘കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ’ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അവതരിപ്പിക്കും.
11.45ന് മൂന്ന് സമാന്തര സെഷനുകളായി പാനൽ ചർച്ചകൾ ആരംഭിക്കും.
ഉച്ചയ്‌ക്കുശേഷം 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.
#vision2031 #keralagovernment #finance
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വിഷൻ-2031ൽ 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വീക്ഷണനയരേഖയിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ വിഷൻ 2031 എന്ന പേരിൽ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നാണിത്.
ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2031ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം വകുപ്പിന്റെ 9 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചു. 'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം' എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി.പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ.ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ്.ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ.രവിരാമൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ.ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ എം.വി, ലീഗൽ മെട്രോളജി കൺട്രോളർ ജെ.കിഷോർകുമാർ എന്നിവർ സന്നിഹിതരായിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ.ഹിമ സ്വാഗതവും റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ. വി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് കനകക്കുന്ന് കൊട്ടാരത്തിൽ പാനൽ ചർച്ചകൾ നടന്നു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായി. പി.വേണുഗോപാൽ, ആർ.രാംകുമാർ എന്നിവർ സംസാരിച്ചു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി. അഡ്വ.ജി.രഘുകുമാർ, അഡ്വ.സൂര്യ.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ.അനിൽ മറുപടി പറഞ്ഞ് സംസാരിച്ചു.
#vision2031 #foodandcivilsupplies #kerala
"ഒറ്റയ്ക്കല്ല, കൂട്ടിനുണ്ട് 'സുഹൃത്ത്'": സാമൂഹ്യനീതി വകുപ്പിൻ്റെ കൈത്താങ്ങ്
പ്രിയപ്പെട്ട മുതിർന്ന പൗരന്മാരെ, നിങ്ങൾ ഒറ്റപ്പെടുകയാണോ? ഇനി വിഷമിക്കേണ്ട, നിങ്ങൾക്ക് ഒരു 'സുഹൃത്തിനെ' വിളിക്കാം! സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാരുടെ മാനസികവും സാമൂഹികവുമായ ഒറ്റപ്പെടൽ പരിഹരിക്കാനായി ഒരുക്കിയിരിക്കുന്ന മികച്ച പദ്ധതിയാണിത്. പരിശീലനം ലഭിച്ച കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള വോളണ്ടിയർമാർ 14567 എന്ന നമ്പറിൽ വിളിക്കുന്നവർക്ക് സൗഹൃദ സംഭാഷണവും, മാനസിക-സാമൂഹിക പിന്തുണയും നൽകും. ഇതിലൂടെ ടെലി-കൗൺസിലിംഗ് സേവനങ്ങൾ, നിയമന സഹായം, കൂടാതെ പോലീസ്, നിയമ, വൈദ്യസഹായം എന്നിവയും ആവശ്യാനുസരണം ലഭ്യമാകും. മുതിർന്ന പൗരന്മാരെ സഹായിക്കാനായി വോളണ്ടിയർമാർക്ക് അവരുടെ വിവരങ്ങൾ സാമുഹ്യനീതി വകുപ്പ് വിദ്യാർത്ഥി വോളണ്ടിയർമാർക്ക് കൈമാറും. കൂട്ടിന് ആളില്ലാതെ വിഷമിക്കുന്നവർക്ക് ഒരു വിളിപ്പാടകലെ ഒരു 'സുഹൃത്തുണ്ട്' എന്ന ഉറപ്പാണ് ഈ പദ്ധതി നൽകുന്നത്.
വിളിക്കാനുള്ള നമ്പർ: 14567
#kerala
മുണ്ടക്കൈയിലെയും ചൂരൽമലയിലേതുമുൾപ്പെടെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും കേരളത്തിന് കരുത്തും കരുതലുമായി ആദ്യമോടിയെത്തുന്ന സിവിൽ ഡിഫൻസ് സേനയ്ക്ക് ശക്തി പകരാൻ ഇനി കൂടുതൽ അംഗങ്ങൾ. 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമായി.
നിലവിൽ സംസ്ഥാനത്താകെ 129 അഗ്‌നിരക്ഷാനിലയങ്ങളിലായി 8500 ഓളം സിവിൽ ഡിഫൻസ് വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശീയമായി ഉണ്ടാകുന്ന അപകടങ്ങളിൽ ആദ്യം എത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി അപകടത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് തെരഞ്ഞെടുത്ത പൊതുജനങ്ങൾക്ക് പരിശീലനം നൽകി സിവിൽ ഡിഫൻസ് സേനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.
പെട്ടിമുടി ദുരന്തം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം, കോഴിക്കോട് വിമാന അപകടം, മുണ്ടക്കൈ-ചൂരൽമല ദുരന്തം എന്നിവിടങ്ങളിലെല്ലാം അഗ്‌നിരക്ഷാസേനയോടൊപ്പം ചേർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. കോവിഡ് - 19 വേളയിൽ അണുനശീകരണം, രോഗികൾക്ക് മരുന്ന് വിതരണം, ഭക്ഷ്യവിതരണം, ക്വാറന്റൈൻ സെൻററിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുക എന്നീ പ്രവർത്തനങ്ങൾ സേന ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുത്ത വോളന്റിയർമാരിൽ വനിതകൾ,ജെസിബി ഓപ്പറേറ്റർ, മത്സ്യത്തൊഴിലാളികൾ, ആദിവാസി മേഖലയിൽ നിന്നുള്ളവർ, നേഴ്‌സ്, വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു.
സിവിൽ ഡിഫൻസ് വോളന്റിയർമാരാകാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് www.fire.kerala.gov.in #kerala മുഖേന രജിസ്റ്റർ ചെയ്യാം.
#civildefence #keralagovernment
കേരള നിയമനിർമ്മാണ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബിൽ നിയമസഭ പാസാക്കി.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി എടുക്കുന്ന വായ്പകൾ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജപ്തി ഒഴിവാക്കുന്നതിന് സഹായകമായ ബില്ലാണിത്. കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബിൽ.
എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തി കൊണ്ടുള്ള സർക്കാരിന്റെ ജനക്ഷേമ വികസന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് ഏക കിടപ്പാട സംരക്ഷണ ബിൽ.
#keralagovernment #kerala
#kerala വർഷക്കാലമായി ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടുതന്നെ അരിപ്പ സമരഭൂമിയിൽ 20 സെൻ്റ് പുരയിടവും 10 സെൻ്റ് നിലവും വീതം നൽകും.
സമരത്തിലുള്ള 209 എസ് സി കുടുംബങ്ങൾക്ക് 12 സെൻ്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെൻ്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചത്.
സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. നിലവിൽ ഭൂമി കയ്യേറി കുടിൽ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാൽ, അളന്ന് സെറ്റിൽ ചെയ്യേണ്ടി വരും. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെൻ്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. സർവെ നടപടിക്രമങ്ങൾ തിങ്കളാഴ്ച്ച ആരംഭിച്ച്, പത്ത് ദിവസത്തിനകം പൂർത്തിയാക്കുന്നതിനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി പറഞ്ഞു. 2026 ജനുവരിയിൽ പുതുവർഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
#arippa #keralagovernment