deleted_ user
ShareChat
click to see wallet page
@deleteduser0000111
deleteduser0000111
deleted_ user
@deleteduser0000111
❤️👋
നിധി ഭാഗം 03 ഇരുപത്തി രണ്ടോ,ഇരുപത്തിമൂന്നോ, വയസ്സ് പ്രായമേ ഉള്ളൂവെങ്കിലും അവളുടെ വാക്കുകൾക്ക് എന്തൊരു മൂർച്ചയാണ്, കണ്ണുകൾക്ക് എന്തൊരു തീക്ഷ്ണതയാണ്. ഒക്കെ ശരിയാകും.നന്ദിനി അവളെ ആശ്വസിപ്പിച്ചു. ഞാൻ ഇറങ്ങട്ടെ , ഇനിയും വൈകിയാൽ കുട്ടികൾ പേടിക്കും അവർ ഒറ്റക്കെ വീട്ടിലുള്ളൂ..നന്ദിനി പറഞ്ഞു. നിധി....ദാ... ടീച്ചർ പോവുകയാണെന്ന്. ചിത്ര നിധിയെ വിളിച്ചു അവൾ അടുത്തേക്ക് വന്നു. മോളെ ടീച്ചർ പോട്ടെ, നന്ദിനി അവളുടെ കവിളിൽ തഴുകി. വേണ്ട....അവൾ ചിണുങ്ങി. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളെ, ടീച്ചറിന് വീട്ടിൽ പോകാതെ പറ്റുമോ, നാളെ അവധിയല്ലേ മറ്റന്നാൾ സ്കൂളിലേക്ക് വാ നമുക്ക് ഒരുപാട് നേരം സംസാരിച്ചിരിക്കാം കേട്ടോ, ഇപ്പോൾ ടീച്ചർ പോട്ടെ ടീച്ചർ ഗേറ്റ് കടന്ന് ഇറങ്ങിപ്പോകുന്നത് ചിത്രയും നിധിയും നോക്കി നിന്നു. നിധിക്ക് പഠിക്കാൻ ഒന്നുമില്ലേ?? ചിത്ര ചോദിച്ചു ഞാൻ കുറച്ചു മുമ്പല്ലേ അമ്മേ പഠിച്ചു തീർത്തത്, എപ്പോഴും പഠിക്കുന്നത് എന്തിനാ?? ചിത്ര അതിനു മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ നിധി മോൾ സ്കൂളിൽ പഠിപ്പിക്കുന്നത് അപ്പോൾ തന്നെ പഠിച്ചു തീർക്കും. വീട്ടിൽ വന്നാൽ അവർക്ക് പഠിക്കാൻ ഒന്നുമില്ല. ചിത്ര അവളെ എടുത്തുയർത്തി മോൾക്ക് അമ്മയോട് പിണക്കമുണ്ടോ? ചിത്ര ചോദിച്ചു പിണക്കമുണ്ട്. എന്തിനാ എന്നെ അടിച്ചത്? അമ്മ എന്നെ എപ്പോഴും വഴക്ക് പറയുമല്ലോ അപ്പയുമതെ എപ്പോഴും എന്നെ വഴക്ക് പറയും,തല്ലും.മോൾക്ക് ആരുമില്ല. അപ്പ മോളെ ഉപദ്രവിക്കുന്നത് കൊണ്ടല്ലേ ,അപ്പയുടെ അരികിലേക്ക് പോകരുതെന്ന് അമ്മ പറയുന്നത്. എന്നിട്ടും മോൾ അനുസരിക്കാതെ വരുമ്പോഴല്ലേ അമ്മ വഴക്ക് പറയുന്നത്. അപ്പോൾ എന്നെ പിച്ചിയതോ ?? സോറി മോളെ, എന്താ ചെയ്യേണ്ടതെന്ന് അമ്മയ്ക്ക് അറിയില്ല. എന്റെ മോളെ എങ്ങനെയെങ്കിലും സേഫ് ആക്കണം എന്നൊരു ലക്ഷ്യം മാത്രമേ ഇപ്പോൾ അമ്മയ്ക്കുള്ളൂ അതിനിടയിൽ മോളും കൂടി അനുസരിക്കാതെ വരുമ്പോൾ അമ്മക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നുവാ... ദേഷ്യം വന്നപ്പോൾ അറിയാതെ പറ്റി പോയതാ. ഇനി അമ്മ മോളെ ഒരിക്കലും നുള്ളില്ല കേട്ടോ എന്താ അമ്മേ അപ്പക്ക് ഇപ്പോഴെന്നെ ഇഷ്ടമില്ലാത്തത്. അറിയില്ല മോളെ.... ഇനിയൊരിക്കലും അപ്പ എന്നെ ഇഷ്ടപ്പെടില്ലേ..എന്നെ കെട്ടിപ്പിടിക്കില്ലേ, എനിക്ക് ഉമ്മ തരില്ലേ..?? മോളുടെ ചോദ്യം കേട്ട് ചിത്രയ്ക്ക് പെട്ടെന്ന് സങ്കടം വന്നു അപ്പയ്ക്ക് ഓഫീസിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു മോളെ. അതാ എല്ലാവരോടും ദേഷ്യപ്പെടുന്നത് അല്ലാതെ മോളോട് ഇഷ്ടക്കുറവ് ഒന്നും ഉണ്ടായിട്ടല്ല കേട്ടോ. ഉം... അവളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. ചിത്രക്ക് അവളെ നോക്കുംതോറും ഗൗരിയെ ഓർമ്മ വന്നു. എന്താവും അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക. തനിക്ക് അത് കണ്ടുപിടിക്കാൻ ആകുമോ?? അറിയില്ല. ഇനി ഒരുപക്ഷേ ഏതെങ്കിലും കാരണവശാൽ താൻ ഇല്ലാതായാൽ നിധി മോൾക്ക് അപകടം ഒന്നും ഉണ്ടാവരുത് ആ ഒരാശ മാത്രമേ തനിക്കുള്ളൂ... ശരത്തേട്ടന്റെ മനസ്സിൽ എന്താണെന്ന് അറിയില്ല. എത്ര ചോദിച്ചിട്ടും ശരത്തേട്ടൻ ഒന്നും വിട്ടുപറയാൻ തയ്യാറാകുന്നില്ല. ഒന്നുമാത്രം ഉറപ്പാണ്. ഇതിന്റെയൊക്കെ പിന്നിലുള്ളയാളുകൾ അത്ര നിസ്സാരക്കാർ അല്ല. തന്നെപ്പോലെ ഒരു നിസ്സഹായയായ ഒരു പെണ്ണിന് സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കഴിയുമോ?? കഴിയണം കഴിഞ്ഞേ പറ്റൂ, ഇല്ലെങ്കിൽ നഷ്ടപ്പെട്ടു പോകുന്നത് നിധി മോളുടെ ജീവിതം മാത്രമല്ല. തന്റെ ജീവിതവും ശരത്തേട്ടന്റെ ജീവിതവും കൂടെയാണ്.. തന്റെ ഗൗരിയേടത്തിയുടെ ജീവിതം നഷ്ടപ്പെട്ടു. ഇനി ആരെയും നഷ്ടപ്പെടുത്താൻ വയ്യ... എന്തിനാണ് ദൈവമേ... നല്ലൊരു ജീവിതം കാണിച്ച് എന്നെ മോഹിപ്പിച്ചത്?? ഒന്നും നഷ്ടപ്പെടുത്താൻ വയ്യ. എന്ത് ചെയ്യണം ??എവിടെനിന്നാണ് താൻ അന്വേഷണം തുടങ്ങേണ്ടത്...??? ❇️❇️❇️❇️❇️❇️❇️ വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങി വന്നതും ശരത് മുറിയിലേക്ക് ചെന്നു. മദ്യക്കുപ്പി കയ്യിലെടുത്തു. ഇതില്ലാതെ ഇപ്പോൾ വയ്യെന്നായിട്ടുണ്ട്. ശരത്തേട്ട... എന്തായിത്, വന്ന് കയറിയപ്പോഴേ തുടങ്ങുവാണോ?? ചിത്ര സങ്കടത്തോടെ ചോദിച്ചു. അയാൾ ഒന്നും പറയാതെ കുപ്പി ഗ്ലാസ്സിലേക്ക് ചരിച്ചു. വേണ്ട...ശരത്തേട്ടാ വേണ്ട. അവൾ അയാളുടെ കയ്യിൽ പിടിച്ചു. ഇപ്പോൾ മദ്യപിക്കരുത്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. അയാൾ അവളുടെ കൈ തട്ടിയെറിഞ്ഞു ശരത്തേട്ടാ പ്ലീസ്... മിണ്ടരുത്.... അയാൾ അലറി. എനിക്ക് ആരെയും വിശ്വാസമില്ല എല്ലാവരും ചതിക്കും. ഇല്ല ശരത്തേട്ടാ, ചതിക്കപ്പെടാൻ വേണ്ടി ഇനിയും നമുക്ക് നിന്നു കൊടുക്കാൻ പറ്റില്ല. ആരാണ് ചതിച്ചതെന്ന് നമുക്ക് അറിയണം ശരത്തേട്ടാ. അവൾ ഒരുത്തിയാണ് എന്നെ ചതിച്ചു കളഞ്ഞത് ഇപ്പോൾ നീയും. ഞാനോ ??? ഞാൻ എങ്ങനെ ചതിച്ചു...?? നിന്നോട് ആ പെണ്ണിനെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞതല്ലേ?? എന്നിട്ട് നീയതിനെ കളഞ്ഞോ?? വല്ലവന്റേം കൊച്ചിനെ എനിക്ക് ചുമക്കാൻ വയ്യ... അയാൾ അറപ്പോടെ പറഞ്ഞു. നിധി അവരുടെ സംസാരം കേട്ട് വാതിൽക്കൽ നിൽക്കുന്നത് അവർ കണ്ടിരുന്നില്ല. നിധിയുടെ ചെറിയ ചുണ്ടുകൾ വിതുമ്പലിൽ വിറച്ചു.....പിന്നെ സങ്കടം സഹിക്കാനാവാതെ അവൾ ചുണ്ട് പിളർത്തി ഏങ്ങലടിച്ചു കരഞ്ഞു... അത് കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി. നിധി എല്ലാം കേട്ടെന്ന് അവർക്ക് മനസ്സിലായി. ശ്ശെ... അയാൾ സ്വന്തം തലയിൽ തട്ടി.. അയാളുടെ മുഖത്ത് കുറ്റബോധം നിറഞ്ഞു. കുഞ്ഞ് കേൾക്കുമെന്ന് കരുതിയില്ല. അയാൾ മദ്യം വായിലേക്ക് കമിഴ്ത്തി. ചിത്ര, മോളെ തന്റെ മെയ്യോട് ചേർത്തു നിർത്തി. അപ്പ കള്ളും കുടിച്ചിട്ട് ഓരോന്നും പറയുന്നതല്ലേ സാരമില്ല കേട്ടോ. നമുക്ക് അപ്പയോട് കൂട്ട് വെട്ടാം. അവൾ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ കുഞ്ഞിന്റെ അരികിലേക്ക് ചെന്നു. അവളുടെ അരികിൽ മുട്ടു കുത്തി ഇരുന്നു. കരയുന്ന ആ മുഖം കൈകളിൽ കോരി എടുത്തു.. അപ്പ... അറിയാതെ പറഞ്ഞതാ... അയാളുടെ കണ്ണുകൾ നനഞ്ഞു.. അയാൾ തന്റെ നെഞ്ചിലേക്ക് കുഞ്ഞിനെ അണച്ചു പിടിച്ചു.. വയ്യ... വയ്യ... ദൈവമേ...... അയാൾ കരഞ്ഞു. പൊക്കോ... രണ്ടാളും എങ്ങോട്ടേലും പൊയ്ക്കോ. എനിക്കെന്റെ നിയന്ത്രണം വിട്ട് പോകുവാ... എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്...അയാൾ പറഞ്ഞു ചിത്ര അലിവോടെ അയാളെ നോക്കി. അയാൾക്ക് സ്വന്തം കുഞ്ഞല്ലെന്ന് അറിഞ്ഞപ്പോൾ കുഞ്ഞിനെ വേണ്ടെന്ന് തോന്നിയെങ്കിലും, കുഞ്ഞിനെ പൂർണ്ണമായും വെറുക്കാൻ കഴിഞ്ഞിട്ടില്ല,അതാണ് ഇങ്ങനെ വിഷമിക്കുന്നത്. ശരത്തേട്ട എനിക്ക്... എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ...?? അയാൾ അവളെ നോക്കി. 🍀🍀🍀🍀🍀 തുടരും. രചന :: അഞ്ജു തങ്കച്ചൻ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
നിധി ഭാഗം 02 ഇറങ്ങിവന്നത് ഒരു പെൺകുട്ടിയാണ്,ആകെയുലഞ്ഞ രൂപം മുഖത്ത് ചോ** ര **ത്തുള്ളികൾ. ഇരുപത്തിയൊന്നോ, ഇരുപത്തി രണ്ടോ വയസ്സ് പ്രായം ഉണ്ടാകും. ഈ പ്രായത്തിൽ ആറു വയസ്സുള്ള കുഞ്ഞിന്റെ അമ്മയായോ..??നന്ദിനിക്ക് സംശയം തോന്നി. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും, കവിളിൽ നഖം കൊണ്ട് പോറിയ പാടുകളും ഒക്കെ കണ്ടപ്പോൾ നന്ദിനിക്ക് ആകെ വല്ലായ്മ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പാൻ കാത്തിരിക്കുന്ന നീലത്തടാകം പോലെ തോന്നിച്ചു. ഇതേ നീലക്കണ്ണുകളാണ് നിധിക്കും. ഞാൻ നിധിയുടെ ടീച്ചറാണ്. നന്ദിനി പറഞ്ഞു. ആഹ്... മനസ്സിലായി. കയറി വായോ... ആ പെൺകുട്ടി പറഞ്ഞു. നന്ദിനി അകത്തേക്ക് കയറി. നിധി എവിടെ ?? അവൾ മുറിയിലുണ്ട്. ഇരിക്കൂ... പേരെന്തായിരുന്നു?നന്ദിനി ചോദിച്ചു. എന്റെ പേര് ചിത്ര.. നിധിക്ക് കുറച്ച് ദിവസമായി എന്തോ വല്ലാത്ത വിഷമം ആണല്ലോ? എന്താ പറ്റിയത്?? കുട്ടിയെ വഴക്ക് പറയുകയോ മറ്റോ ചെയ്‌തോ.. അവൾ തല കുനിച്ചു. പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ പറയണ്ട, ഞാൻ സൂചിപ്പിച്ചെന്നെ ഉള്ളൂ.. ഇന്നലെ നിധിക്ക് വീട്ടിലേക്ക് മടങ്ങിപ്പോരുന്നത് ഇഷ്ട്ടമല്ലെന്നും പറഞ്ഞ് ഇരിക്കുവാരുന്നു.... അതൊന്ന് നിധിയുടെ അമ്മയെ അറിയിക്കണമെന്ന് തോന്നി. കുട്ടികളുടെ മനസ്സല്ലേ... തകർന്നു പോയാൽ പിന്നെ കൂട്ടിച്ചേർക്കാൻ പറ്റിയെന്നു വരില്ല. നന്ദിനി എഴുന്നേറ്റു. അപ്പോഴാണ് നിധി അങ്ങോട്ട് വന്നത്. കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, വിങ്ങിപ്പൊട്ടിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ നന്ദിനിയുടെ ഉള്ളൊന്നു പിടച്ചു.. അവൾ നിധിയെ ചേർത്തു പിടിച്ചു... ദേ... എന്നെ തല്ലി ടീച്ചറെ...അവൾ കുഞ്ഞിക്കൈ ഉയർത്തി കാണിച്ചു. നന്ദിനി തിരിഞ്ഞ് ആ സ്ത്രീയെ നോക്കി... കുട്ടികളെ ഉപദ്രവിക്കുന്നത് തെറ്റാണെന്ന് അറിയില്ലേ... ചിത്ര തലകുനിച്ചു.. ഞാനല്ല.... പിന്നെ....?? ഇത് അച്ഛനാ ടീച്ചറെ... അമ്മേം എന്നെ ഉപദ്രവിക്കും എന്നെ ആർക്കും ഇഷ്ടമല്ല. നിധിയുടെ ചുണ്ടുകൾ വിതുമ്പലിൽ വിറച്ചു.. നോക്ക്....നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽതന്നെ അത് കുഞ്ഞിനെ ബാധിക്കാതെ നോക്കണം. നിങ്ങൾ ജന്മം കൊടുത്ത കുട്ടിയോട് നിങ്ങൾക്ക് ബാധ്യത ഇല്ലേ. മോൾ അപ്പുറത്തേക്ക് പൊയ്ക്കോ. അമ്മ ടീച്ചറിനോട് കുറച്ച് സംസാരിക്കട്ടെ.ചിത്ര പറഞ്ഞു. ഉം... നിധി തലകുലുക്കിയിട്ട് അകത്തേക്ക് പോയി. ടീച്ചർ, മോൾ എപ്പോഴും ടീച്ചറിന്റെ കാര്യം പറയും. അവൾക്ക് ഒത്തിരി ഇഷ്ട്ടമാണ് ടീച്ചറിനെ. അതെ... എന്റെ അടുത്ത് മോൾ എല്ലാകാര്യവും പറയും. ഇന്നലെ അമ്മ നിധിയെ പിച്ചിയ പാട് കാണിച്ചു തന്നു. എന്തൊരു മിടുക്കി കുട്ടിയാണവൾ. ഇതുപോലൊരു കുഞ്ഞിനെ ആരാ മോഹിക്കാത്തത്. എന്നിട്ടും എന്തിനാണ് കുട്ടിയെ വേദനിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ മറ്റെന്തും സഹിക്കും അവരുടെ അമ്മ അവരെ നോവിക്കുന്നത് അവർക്ക് താങ്ങാൻ ആവില്ല. നിധി.... നിധി...എന്റെ മോളല്ല.. ചിത്രയുടെ ശബ്ദം വിറച്ചു. പിന്നെ,നിധിയുടെ അമ്മ....??? നിധിയുടെ അമ്മ മരിച്ചുപോയി. എന്റെ സഹോദരി ഗൗരിയുടെ കുഞ്ഞാണ് നിധി. ഗൗരിയുടെ മരണശേഷം, കുഞ്ഞിനെ നോക്കിയത് ഞാനായിരുന്നു. പിന്നെ എപ്പോഴോ എനിക്ക് അവളെ പിരിയാൻ പറ്റാതായി. അവളെ കുറിച്ചോർത്തു മാത്രമാണ് ഞാൻ ശരത്തേട്ടന്റെ രണ്ടാം ഭാര്യയായത്. മോളും ഞാനും ശരത്തേട്ടനും. സ്വർഗമായിരുന്നു ഞങ്ങളുടെ ജീവിതം. മോൾ മിടുമിടുക്കിയായിരുന്നു അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അവളെ കുറിച്ചോർത്ത് എപ്പോഴും അഭിമാനമായിരുന്നു. പക്ഷെ... ടീച്ചറെ... ഒരു ദിവസം ശരത്തേട്ടൻ വന്നത് മനസ്സാകെ തകർന്നിട്ടായിരുന്നു നിധി മോൾ അദ്ദേഹത്തിന്റെതല്ലെന്ന് അന്ന് എന്നോട് പറഞ്ഞു. ആ വാക്കുകള്‍ ഉൾക്കൊള്ളാൻ എനിക്കായില്ല.ഞാൻ ദേഷ്യപ്പെട്ടു. മരണപ്പെട്ടുപോയ എന്റെ സഹോദരിയെ മോശക്കാരിയാക്കാൻ നോക്കുകയാണെന്ന് പറഞ്ഞു. അന്നാണ് അദ്ദേഹം മദ്യപിച്ചത് ഞാൻ ആദ്യമായി കണ്ടത്. ആ മനസ്സിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. മോള് എന്റെ ചേച്ചിയെ പോലെ തന്നെയായിരുന്നു ഇരുന്നത്. ആ നീല കണ്ണുകൾ എനിക്കും ചേച്ചിക്കും ഉള്ളതുപോലെ തന്നെ മോൾക്കും ഉണ്ടായിരുന്നു. മോളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, എനിക്ക് എന്റെ ചേച്ചിയെ ഓർമ്മ വരും. അവൾ ഒരു നിമിഷം ഏതോ ഓർമ്മയിൽ ലയിച്ചിരുന്നു. ശരത്തേട്ടൻ പതിയെപ്പതിയെ മോളോട് വെറുപ്പ് ഒക്കെ കാണിച്ചു തുടങ്ങി അതെനിക്ക് സഹിക്കാനായില്ല, മോളെ വേദനിപ്പിച്ചാൽ എന്റെ ചേച്ചിയുടെ ആത്മാവ് എന്നോട് ഒരിക്കലും പൊറുക്കില്ല. എന്റെ ചേച്ചി നല്ലവൾ ആയിരുന്നു. ഈ ഭൂമിയിൽ വച്ച് ഏറ്റവും നല്ല സ്ത്രീ. അങ്ങനെയുള്ള ചേച്ചി ശരത്തേട്ടനെ ചതിക്കില്ല എനിക്കുറപ്പാണ്. അതുകൊണ്ടാണ് DNAടെസ്റ്റ് നടത്തണം എന്ന് ഞാൻ പറഞ്ഞത്. ശരത്തേട്ടന്റെ മോളാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ ശരത്തേട്ടൻ മോളോട് ഇങ്ങനെ വെറുപ്പ് കാണിക്കില്ലല്ലോ,എന്നാണ് ഞാൻ കരുതിയത്. പക്ഷെ.... റിസൾട്ടിൽ മോൾ ശരത്തേട്ടന്റേത് അല്ല എന്നാണ് തെളിഞ്ഞത്. അതോടെ മോളോട് പൂർണ്ണമായും ശരത്തേട്ടന് വെറുപ്പായി. മോൾക്ക് പക്ഷെ ശരത്തേട്ടനെ ജീവനാണ്. അവളെ ഉപേക്ഷിക്കാൻ ശരത്തേട്ടൻ എന്നോട് പറഞ്ഞു. ആരുടെ മോളായാലും എന്റെ ചേച്ചിക്ക് ജനിച്ചതല്ലേ,എനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയുമോ, എനിക്കവളെ വേണമെന്ന് ഞാൻ തീർത്തു പറഞ്ഞു. അതോടെ എന്നോടും ദേഷ്യമായി. പക്ഷെ,എനിക്കദ്ദേഹത്തെ ജീവനാണ്. അത്ര നല്ലവൻ ആയിരുന്നു അദ്ദേഹം. ടീച്ചറിന് അറിയാമോ, ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടും എന്നെ ഭാര്യയായി അംഗീകരിക്കാൻ പോലും ആദ്യമൊന്നും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നോട് മിണ്ടാറു പോലുമില്ലായിരുന്നു. ഇടയ്ക്കെല്ലാം എന്നെ ഗൗരി എന്ന് വിളിക്കും. പിന്നെ എപ്പോഴോ എന്നെ സ്നേഹിച്ചു തുടങ്ങി പക്ഷേ നിധി അദ്ദേഹത്തിന്റെ മകളല്ലെന്ന് അറിഞ്ഞ നിമിഷം മുതൽ മരിച്ചു പോയ ഗൗരിയേടത്തിയോട് ശരത്തേട്ടന് വല്ലാത്ത വെറുപ്പായിരുന്നു. ആ വെറുപ്പ് മോളോടും കാണിക്കും. എന്നിട്ട് ഇടക്കെല്ലാം ഇരുന്ന് കരയും. എന്തിനാണ് എന്നെ വഞ്ചിച്ചത്,എന്തിനാണ് വല്ലവന്റെയും കുഞ്ഞിനെ കൊണ്ട് എന്നെ അപ്പ എന്ന് വിളിപ്പിച്ചത് എന്നും ചോദിച്ച്‌... മോളെ ചിലപ്പോഴൊക്കെ ഉപദ്രവിക്കും, എന്നിട്ട് കുറച്ച് കഴിയുമ്പോൾ അവളേം കെട്ടിപ്പിടിച്ചിരുന്നു കരയുന്നത് കാണാം. വെറുതെ തല്ല് മേടിക്കാൻ അപ്പയുടെ അരികിൽ പോകരുതെന്ന് വിലക്കിയാലും അവൾ പോകും അതുകൊണ്ടാ ഞാനവളെ പിച്ചിയത്. രണ്ട് കൊല്ലം മുൻപ് അവളെയെന്റെ നെഞ്ചിലേറ്റിയതാ. അവളുടെ അമ്മയല്ലേ ഞാൻ എനിക്കവളെ ശിക്ഷിച്ചൂടെ... എന്റെ പിടുത്തം വിട്ടുപോയപ്പോൾ ചെയ്തതാ.. ശരത്തേട്ടൻ മദ്യ ലഹരിയിലാണെങ്കിൽ അവളെ വല്ലാതെ ഉപദ്രവിച്ചാലോ എന്ന് കരുതിയാ ഞാൻ അരികിലേക്ക് പോകരുതെന്ന് പറയുന്നത്.. എങ്കിൽ മോളെയും കൊണ്ട് ചിത്രക്ക് ചിത്രയുടെ വീട്ടിലേക്ക് പൊയ്ക്കൂടേ... നന്ദിനി ചോദിച്ചു. അങ്ങനെ കയറിചെല്ലാൻ എനിക്കൊരിടമില്ല. അച്ഛൻ അമ്മയെ വെ** ട്ടിക്കൊ ** ന്നതാ... ഞാൻ അതൊന്നും ഓർക്കുന്നില്ല.ഞാൻ ചെറിയ കുട്ടി ആയിരുന്നു. അമ്മാവനാ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ. ചേച്ചിയെ കണ്ടിഷ്ടപ്പെട്ടു വിവാഹം ആലോചിച്ചു വന്നതാ ശരത്തേട്ടൻ. നല്ല ജീവിതമാണ് ചേച്ചിക്ക് കിട്ടിയത് എന്നോർത്ത് എല്ലാവർക്കും സന്തോഷമായിരുന്നു. പക്ഷെ... ഇങ്ങനെയൊക്കെയായിപ്പോയി. എനിക്ക് ഉറപ്പാണ് ടീച്ചർ എന്റെ ചേച്ചി ഒരു തെറ്റും ചെയ്യില്ല. ചിത്രയുടെ ചേച്ചി എങ്ങനെയാ മരിച്ചത്. ആക്സിഡന്റ് ആയിരുന്നു. കൂടെ ശരത്തേട്ടനും ഉണ്ടായിരുന്നു. ശരത്തേട്ടൻ രക്ഷപ്പെട്ടു, പക്ഷെ ചേച്ചി.. നന്ദിനി ഒരു നിമിഷം ആലോചിച്ചു.. ചിത്ര... ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നന്ദിനി പകുതിയിൽ നിർത്തി. എനിക്ക് മനസ്സിലായി ടീച്ചർ, എന്നെ സ്വന്തമാക്കാൻ ശരത്തേട്ടൻ ചതിച്ചതാണോ എന്നല്ലേ സംശയം. ഞാനും അത് ആലോചിച്ചു നോക്കി. പക്ഷെ അല്ല.. ചേച്ചി അപ്സരസായിരുന്നു. ചേച്ചിയുടെ മുന്നിൽ ഞാൻ ഒന്നുമല്ല. ചേച്ചിയോളം ബുദ്ധിയോ സാമർത്ഥ്യമോ ഒന്നും എനിക്കില്ല. ശരത്തേട്ടൻ നല്ലവനാണ്. എനിക്കുറപ്പാണ്. ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്. പാവം ശരത്തേട്ടൻ അതിൽ പെട്ടു പോയതാണ്. സത്യമെന്താണെന്ന് എനിക്കറിയണം.അവളുടെ ശബ്ദം ഉറച്ചു. ഞാനിതു ടീച്ചറിനോട് ഇപ്പോൾ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ?? നന്ദിനി ചോദ്യഭാവത്തിൽ അവളെ നോക്കി. നാളെ ഞാൻ ഏതെങ്കിലും കാരണത്താൽ ഇല്ലാതായാൽ,എന്റെ നിധിയെ തെരുവിൽ അലയാൻ വിടാതെ ഏതെങ്കിലും സ്ഥാപനത്തിൽ ആക്കണം... എനിക്ക് മറ്റാരും പറയാനില്ല... ചിത്ര ഒറ്റക്ക് എന്ത് ചെയ്യാനാണ്?? നന്ദിനി ചോദിച്ചു. അതെ ഞാൻ ഒറ്റക്കാണ്. എന്റെ ചേച്ചി തെറ്റുകാരിയല്ല എനിക്കതുറപ്പാണ്. ഈ ചതിക്കു പിന്നിൽ ആരാണെന്ന് എനിക്കറിയണം. എന്തിനാണ് ഈ ചതി ചെയ്തതെന്ന് അറിയണം. അവളുടെ കണ്ണുകൾ തിളങ്ങി. 💛💛💛💛💛 തുടരും. രചന :: അഞ്ജു തങ്കച്ചൻ #📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ
നിധി ഭാഗം 01 എനിക്ക് വീട്ടിൽ പോകുന്നത് ഇഷ്ടമല്ല ടീച്ചറെ.. ഒന്നാം ക്ലാസുകാരി നിധിയുടെ സംസാരം കേട്ട് നന്ദിനി ഒരു നിമിഷം പകച്ചുനിന്നു പിന്നെ പതിയെ അവളുടെ അരികിൽ ഇരുന്ന്, അവളുടെ നിറുകിൽ തലോടി. അതെന്താ മോൾക്ക് വീട്ടിൽ പോകാൻഇഷ്ടമില്ലാത്തത്?? ടീച്ചർ ഇവിടെയല്ലേ ഉള്ളത്? എനിക്ക് ഇവിടെ ഇരുന്നാൽ മതി. മോളിവിടെ ഇരുന്നാൽ എങ്ങനെയാ ശരിയാവുക അച്ഛനും അമ്മയും മോളെ കാണാതെ വിഷമിക്കല്ലേ? ഇല്ല എന്നെ വേണ്ടെന്ന് അമ്മ ഇന്നലെ പറഞ്ഞല്ലോ.. ടീച്ചർ ആയാൽ മതിയായിരുന്നു എന്റെ അമ്മ. നന്ദിനി അലിവോടെ കുഞ്ഞിനെ നോക്കി. അതെന്താ മോളുടെ അച്ഛനും അമ്മയും മോളെ വഴക്ക് പറയുമോ?? നിധി തലകുനിച്ചിരുന്നു എന്താ മോളെ ?? നന്ദിനി അവളുടെ താടയിൽ പിടിച്ചു മുഖമുയർത്തി എന്നെ എപ്പോഴും വഴക്ക് പറയും. എന്നെ പിച്ചും ഇത് കണ്ടോ. അവൾ ഉടുപ്പ് ഉയർത്തി കാണിച്ചു. പിഞ്ചിളം തുടയിൽ പിച്ചിയ പാട് നീലച്ചു കിടപ്പുണ്ട്. അത് കണ്ടപ്പോൾ നന്ദിനിയുടെ മനസ്സിൽ ആകുലത നിറഞ്ഞു. വെറും ആറു വയസ്സുകാരിയായ ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്, ഈ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയാൽ ആർക്കെങ്കിലും അതിനു മനസ്സ് വരുമോ?? കുട്ടിയുടെ മനസ്സിനെ വിഷമിപ്പിക്കുന്ന എന്തോ ആ വീട്ടിൽ നടന്നിട്ടുണ്ട്. അല്ലെങ്കിലും കുഞ്ഞുങ്ങളുടെ വേദന മനസ്സിലാക്കാൻ മിക്ക മാതാപിതാക്കൾക്കും കഴിയാറില്ല. ഈ പ്രായത്തിൽ കുട്ടികളുടെ മനസ്സിനേൽക്കുന്ന സങ്കടങ്ങൾ അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അങ്ങനെയുള്ള കുട്ടികളിൽ അപകർഷതാബോധവും, ആത്മവിശ്വാസമില്ലായ്മയും എല്ലാത്തിനോടും ഒരു പേടിയും ഒക്കെയുണ്ടാകും. പാവം കുട്ടി.. മോള് ഇപ്പോൾ വീട്ടിൽ പൊയ്ക്കോ. ടീച്ചർ അമ്മയെ വിളിച്ചോളാം ഇനി മോളെ ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് ടീച്ചർ പറഞ്ഞോളാം. ധൈര്യമായിട്ട് പൊയ്ക്കോ കേട്ടോ. ഇല്ല....ഞാൻ പോവില്ല. നന്ദിനി അവളുടെ കുഞ്ഞു കവിളിൽ തലോടി. ടീച്ചറല്ലേ പറയുന്നത്, ഇനി മോളെ അവർ ഒന്നും ചെയ്യില്ല. ഇനി എന്തെങ്കിലും ചെയ്താൽ ടീച്ചർ വടിയുമായിട്ട് അങ്ങോട്ട് ഒരു വരവുണ്ട്.. നിധിയുടെ കണ്ണുകൾ വിടർന്നു. വാ... ബസ് പോകാൻ സമയമായി, അവൾ നിധിയെയും കൊണ്ട് ബസ്സിന് അരികിലേക്ക് ചെന്നു. മോള് പൊയ്‌ക്കോ നാളെ നമുക്ക് കാണാം കേട്ടോ... ഉം... നിധി ചെറിയ ചിരിയോടെ ബസിൽ കയറിയിരുന്നു. ബസ് ഗേറ്റ് കടന്നുപോകുന്നത് നന്ദിനി നോക്കി നിന്നു. പാവം കുട്ടി..... ഒന്നാം ക്ലാസിലെ ആദ്യദിവസം, കണ്ണുകൾ നിറയെ കുസൃതിയൊളിപ്പിച്ചിരിക്കുന്ന, നീലക്കണ്ണുള്ള കുട്ടിക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. മറ്റു കുട്ടികളെക്കാൾ കൂടുതൽ പക്വതയൊക്കെ ഈ കുട്ടി കാണിച്ചിരുന്നു. എങ്കിലും ഒതുങ്ങി ഇരിക്കുന്ന പ്രകൃതമൊന്നുമല്ല. എപ്പോഴും ഒരുതരം മിരുമിരിപ്പാണ്. ചിലപ്പോഴൊക്കെ മുതിർന്ന കുട്ടികളെ പോലെ പെരുമാറും. അവളുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് ഒന്നാം ക്ലാസിലെ മറ്റു കുഞ്ഞുങ്ങൾ എഴുതുന്നതുപോലെ ഒന്നുമായിരുന്നില്ല അവളുടെ എഴുത്ത്. വടിവൊത്ത അക്ഷരങ്ങളിൽ അവൾ എഴുതുന്നത് കാണുമ്പോൾ അതിശയം തോന്നും. വലിയ ആളുകളെ പോലെ അനായാസം സംസാരിക്കും. പഠനത്തിൽ മിടുക്കിയാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ സ്കൂളിന്റെ തന്നെ അഭിമാനമാണ് നിധി. അങ്ങനെയുള്ള കുഞ്ഞിന് വീട്ടിൽ ഒരു സുരക്ഷിതത്വവും ഇല്ല എന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽ കഴിയുന്ന ഒരു കുഞ്ഞാണിതെങ്കിൽ ഇത്രയും കഴിവൊക്കെ ഈ പ്രായത്തിൽ ലഭിക്കുമോ. ഇനി ഒരു പക്ഷേ ഈ ചെറിയ പ്രായത്തിൽ അവളെ ഇതെല്ലാം ത* ല്ലി പഠിപ്പിക്കുന്നത് ആയിരിക്കുമോ, എന്തായാലും കുഞ്ഞിന്റെ പ്രശ്നം എന്താണെന്ന് കണ്ടെത്തണം നാളെ ശനിയാഴ്ച ആയതുകൊണ്ട് ക്ലാസ് ഇല്ലാത്ത ദിവസം ആണല്ലോ. നാളെ ഒന്ന് അമ്പലത്തിൽ പോകണം എന്ന് വിചാരിച്ചിരിക്കുകയാണ്. അമ്പലത്തിൽ പോകുന്ന വഴിയാണ് നിധിയുടെ വീട് എന്നാണ് അറിഞ്ഞത്. അവിടെ ഒന്നു കയറണം എന്താണ് പ്രശ്നം എന്ന് അറിയാമല്ലോ. പിറ്റേന്ന് അമ്പലത്തിൽ പോയി തൊഴുതതിനു ശേഷം, നിധിയുടെ വീട് അന്വേഷിച്ചറിഞ്ഞ് നന്ദിനി നേരെ നിധിയുടെ വീട്ടിലേക്ക് ചെന്നു വലിയ ഇരുനില വീടാണ് നിധിയുടേത്. നന്ദിനി കോളിംഗ്ബെൽ അടിച്ചു കാത്തു നിന്നു. വാതിൽ തുറന്നിറങ്ങിവന്ന ആളെ കണ്ടതും നന്ദിനി നടുങ്ങിപ്പോയി. 💛💛💛💛💛💛💛 തുടരും. രചന :: അഞ്ജു തങ്കച്ചൻ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ #💞 പ്രണയകഥകൾ
മുറ ചെറുക്കൻ...പത്തൊമ്പതാം ഭാഗം തറയിലെ പായയിൽ ചേർന്നു കിടന്നുറങ്ങുന്ന രണ്ട് പേരെയും കണ്ട് അമ്മുവിന്റെ കണ്ണുകൾ ഒന്ന് വികസിച്ചു..... അവൾ അതേ ഭാവത്തോടെ മീനുവിനെ നോക്കുമ്പോൾ മീനു കണ്ണുകൾ ചുരുക്കി നാവൊന്ന് കടിച്ചു....... അമ്മേ.... അമ്മു അവിടെ തന്നെ നിന്ന് കൊണ്ട് ഒരീണത്തോടെ വിളിച്ചപ്പോഴേക്കും മീനു വന്നു അവളുടെ വാ പൊത്തിയിരുന്നു..... വേണ്ടെടി ചേച്ചി..... ഞാൻ അവരുടെ ഇടയിൽ കിടന്നിരുന്നു... ഞാൻ എഴുന്നേറ്റത് കൊണ്ടാവും.... ഇന്നലെ നല്ല ഇടി യായത് കൊണ്ട് ഞങ്ങളെല്ലാം ഒന്നിച്ചാണ് കിടന്നത്..... മീനു അടക്കി പ്പിടിച്ചു കൊണ്ട് അമ്മുവിനോടത് പറയുമ്പോഴും അമ്മുവിന്റെ വാ പൊത്തിയിരുന്ന കയ്യെടുത്തിരുന്നില്ല..... അമ്മു അവളുടെ കൈ പെട്ടെന്ന് തട്ടി മാറ്റി....... നീ രണ്ട് പേരെയും വിളിച്ചെഴുന്നേൽപ്പിച്ചേ..... അമ്മു അവരെ ഒന്ന് കൂടി നോക്കി കൊണ്ടതും പറഞ്ഞു അവിടെ നിന്ന് പോകുമ്പോഴാണ് മീനു അവരിലേക്കൊന്ന് നോക്കിയത്..... എന്റീഷ്വരാ..... അവർ കിടക്കുന്നത് കണ്ട് അവൾ നെഞ്ചത് കൈ വെച്ചു..... കാരണം താൻ ഇടയിൽ നിന്നൂർന്ന പോന്ന ആ വിടവ് ഇപ്പോഴവിടെയില്ലായിരുന്നു...... അവന്റെ കയ്യിനു മുകളിൽ തല ചേർത്ത് വെച്ച് കൊണ്ടവന്റെ നെഞ്ചിനോരം ചേർന്നാണവൾ കിടക്കുന്നത്...... കണ്ടപ്പോൾ ഒരേ സമയം ഒരു വെപ്രാളവും അത്‌ പോലൊരു സന്തോഷവും അവൾക്ക് തോന്നി.... പാവം.... അവളുടെ ആഗ്രഹം സാധിച്ചാൽ മതിയായിരുന്നു..... ഏട്ടൻ അവളെ സ്നേഹിച്ചാൽ മതിയായിരുന്നു...... അത്‌ തന്നെയാണ് ഇപ്പൊ തന്റെ ആഗ്രഹവും..... രണ്ട് പേരും തമ്മിൽ എന്ത് കൊണ്ടും നല്ല ചേർച്ചയാണ്...... കാണാനും സ്വഭാവം കൊണ്ടുമെല്ലാം..... അവൾക്കെന്ത്‌ കൊണ്ടും അവനെ പോലൊരാളും അവനെന്ത്‌ കൊണ്ടും അവളെ പോലൊരു പെണ്ണുമാണ് വേണ്ടത്..... ഇവിടെയും ആർക്കും എതിർപ്പൊന്നുമുണ്ടാവില്ലെങ്കിൽ കൂടി അവളുടെ വീട്ടുകാരെ ഭയന്നേ മതിയാവു.... അവരോരിക്കലും ഇതിന് സമ്മതിക്കില്ലെന്നതുറപ്പാണ്.... ഓർക്കുമ്പോൾ തന്നെ അവൾക്കൊരു ഭയം തോന്നിയിരുന്നു..... അതോർത്തെന്ന വണ്ണം ഏട്ടനും അവളോട് അകന്ന് നിൽക്കുമായിരിക്കും.... പാവം ഇഷാനി.... അവൾക്ക് ഓർക്കും തോറും വല്ലാത്തൊരു വിഷമം തോന്നി... അതേയ്..... നേരം വെളുത്തു.... ഇടിയും മിന്നലും മഴയും ഒക്കെ പോയി വെയില് വന്നു.... രണ്ട് പേരും ഒന്നെഴുന്നേറ്റെ.... മീനു രണ്ട് പേരെയും ഒന്ന് തട്ടി വിളിച്ചു കൊണ്ടത് പറഞ്ഞതും രണ്ട് പേരും ഉറക്കിൽ നിന്നോന്നുണർന്നു..... ഇഷാനി കണ്ണുകളൊന്ന് തുറന്ന് സ്വബോധത്തിലേക്ക് വന്നതും കരി നീല നിറത്തിലുള്ള അവന്റെ ഷർട്ടിലെ വെള്ള നിറത്തിലുള്ള ബട്ടണിലാണ് കണ്ണുകൾ പതിഞ്ഞത്..... ഒരു നിമിഷം അവളൊരു ഞെട്ടലോടെ മിഴികളുയർത്തി....... അവനും കണ്ണുകൾ തുറന്ന പാടെ തന്റെ മുഖത്തേക്ക് പാറി വീണു കിടക്കുന്ന അവളുടെ നീളൻ മുടിയിഴകൾ ഒന്ന് വകഞ്ഞു മാറ്റി നോക്കുമ്പോഴാണ് തന്നോട് പറ്റി ചേർന്നു കിടക്കുന്നവളെ കാണുന്നത്.... ആ നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിലൊന്നുടക്കി..... വിടർന്ന ആ കണ്ണുകളിലെ പിടച്ചിൽ അവന്റെ നെഞ്ചിന്റെ താളത്തോട് ചേർന്നു നിൽക്കും പോലെ...... അവന്റെ കൈകൾക്ക് മുകളിൽ വെച്ച തലയൊന്ന് അനക്കുക പോലും ചെയ്യാതെ അവനിൽ മാത്രമായി അവളും തറഞ്ഞു നിന്നു.... അവന്റെ ശരീരത്തിന്റെ ചൂടാണ് തന്നിൽ പതിഞ്ഞു നിൽക്കുന്നതെന്ന് പറഞ്ഞവൾ മനസ്സിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു..... ഉറക്ക ചടവിലും ആ കണ്ണുകൾ വല്ലാത തിളങ്ങുന്നത് സച്ചുവറിഞ്ഞു...... അവൻെറയുള്ളിലും എന്തിനോ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.... പക്ഷേ അതിനെയവൻ ഒരു ഗൗരവം കൊണ്ട് അതി വിദഗ് ധമായി മറച്ചു പിടിച്ചിരുന്നു... അതേയ്..... എഴുന്നേറ്റെ ..... ഞാൻ പോയ തക്കം നോക്കി അടുത് കിടക്കുവാ രണ്ടും കൂടി...... പെട്ടെന്ന് മീനുവത് പറഞ്ഞപ്പോഴാണ് രണ്ട് പേരുടെയും ശ്രദ്ധ ഒരു നിമിഷം തങ്ങൾക്കടുത്തായി എളിയിൽ കൈ കുത്തി നിൽക്കുന്ന മീനുവിൽ പതിയുന്നത്...... ഒരു നിമിഷം ഇരുവരും ഞെട്ടലോടെ എഴുന്നേറ്റിരുന്നു..... മീനുവിന്റെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു.... അമ്മു ചേച്ചി വന്നിട്ടുണ്ട്..... മീനു അതും പറഞ്ഞു കൊണ്ട് സചുവിനെ നോക്കിയതും അവനു മീനുവിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ പ്രയാസം തോന്നിയിരുന്നു.... അവൻ രണ്ട് പേർക്കും മുഖം കൊടുക്കാതെ അവിടേ നിന്നും നടന്നു....... ഇഷാനിയും ഒരു ചമ്മലോടെ അങ്ങനെ നിൽക്കുകയാണ്.... അതേയ്.... നീ മനപ്പൂർവം അവനടുത്തേക്ക് നീങ്ങി കിടന്നതാണോ.... ഏയ് അല്ലാ.... മീനു ഇഷാനിയോട് ഒരു പ്രത്യേക താളത്തിൽ അത്‌ ചോദിചപ്പോഴേക്കും അവൾ പെട്ടെന്നൊരു വെപ്രാളത്തിൽ അത്‌ പറഞ്ഞിരുന്നു...... മീനു ഒരു ചിരിയോടെ അവളെ ചുറ്റി പ്പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...... നീ പോയി വായും മുഖവുമൊക്കെ കഴുകി വാ..... അമ്മു ചേച്ചി വന്നിട്ടുണ്ട്.... മീനു അത്‌ പറഞ്ഞതും ഇഷാനി വേഗം പുറത്തേക്ക് നടന്നു..... അപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രത്യേക സുഖം ഇഷാനിയറിയുന്നുണ്ടായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉമ്മറത്തു നിന്ന് വായും മുഖവും കഴുകി സച്ചു അടുക്കളയിലേക്ക് നടന്നിരുന്നു...... അമ്മയുടെ അടുത്തായി നിൽക്കുന്ന അമ്മു സച്ചുവിനെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു...... അവന്റെയുള്ളിലും അതേ വാത്സല്യം തിര തല്ലി...... നീയെപ്പോ വന്നു.... വിളിച്ചാൽ ഞാൻ വരില്ലായിരുന്നൊ...... സച്ചുവത് പറഞ്ഞതും അമ്മു ഒന്നും മിണ്ടിയില്ല.... അവൾ അവനെ തന്നെ ചുറ്റി പ്പിടിച്ചങ്ങനെ നിന്നു.... ഉള്ളിൽ കിടന്ന് വിങ്ങുന്നതിന്റെ ആഴം അവനെ കണ്ടതും കൂടുന്നത് അവളറിഞ്ഞു.... ഏറെ പ്രയാസപ്പെട്ടു കൊണ്ടവൾ അവനിൽ നിന്നും അടർന്നു മാറി..... സച്ചു ഒരു നിമിഷം അവളെ തന്നെ നോക്കി...... അവന്റെ നെഞ്ചും ഒന്ന് പിടച്ചത് പോലേ..... ദേ..... കഴിക്കാനിരിക്കു എല്ലാവരും....... അപ്പോഴേക്കും തനൂജ അത്‌ പറഞ്ഞു കൊണ്ട് മേശ മേൽ പലഹാരം നിരത്തി...... നീ വരികയാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്കിഷ്ടപ്പെട്ട പൂരി ഉണ്ടാക്കുമായിരുന്നില്ല..... ഇതിപ്പോ ഇഡ്ഡലി നിനക്കിഷ്ടമില്ലല്ലോ..... പൂ പോലുള്ള ഇഡ്ഡലി ടേബിളിലേക്ക് എടുത്ത് വെക്കുമ്പോൾ തനൂജ അത്‌ പറഞ്ഞതും അമ്മുവിന്റെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞു.... ഇപ്പോ അങ്ങനെ ഒന്നിനോടും ഇഷ്ടവും ഇഷ്ടക്കുറവുമില്ല അമ്മേ.... അവളത് പറയുമ്പോൾ സച്ചു അവളെയോന്ന് നോക്കി... ആ വാക്കുകളിൽ പതിവില്ലാത്തൊരു തളർച്ച പോലെ.... സദാ വിടർന്നു കണ്ടിരുന്ന കണ്ണുകളിൽ ഒരു തരം നിസ്സംഗത നിറഞ്ഞത് പോലേ.... സച്ചുവിന് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു...... പക്ഷ അവനൊന്നും ചോദിച്ചില്ല...... അപ്പോഴാണ് പുറത്ത് നിന്നും ഇഷാനിയങ്ങോട്ട് കയറി വരുന്നത്.... അവൾക്ക് പിറകെയായി മീനുവുമുണ്ട്..... പെട്ടെന്ന് ഇഷാനിയെ കണ്ടതും സച്ചു വിനൊരു ജാള്യത തോന്നിയിരുന്നു.... അവനവളെ അഭി മുഖേകരിക്കാനേറേ പ്രയാസം തോന്നി..... അവളും മുഖമുയർത്തി അവനെ നോക്കിയില്ല.. അവന്റെ സാമീപ്യം അറിയുമ്പോൾ തന്നെ അവളിലൊരു നാണം വിരിഞ്ഞിരുന്നു...... ആ.... ഇതാണോ ഇഷാനി...... അവളെ കണ്ടതും അമ്മു ഒരിളം ചിരിയോടെ അതും ചോദിച്ചു കൊണ്ട് അവളുടെ കയ്യിലൊന്ന് പിടിച്ചിരുന്നു...... ഇഷാനിയും അവളെയൊന്ന് നോക്കി.... ഒറ്റ നോട്ടത്തിൽ താടിയും മീശയും ഇല്ലാത്ത സച്ചു തന്നെയെന്നവൾക്ക് തോന്നി പ്പോയി... മാത്രവുമല്ല അവനെക്കാൾ അല്പം കൂടി നിറവുമുണ്ടവൾ.... അതേ ഭംഗിയുള്ള ചിരി.... അവൾ കണ്ണിമ വെട്ടാതെ അമ്മുവിനെ നോക്കി..... കുഞ്ഞായിരുന്നപ്പോഴുള്ള മുഖമായിരുന്നു എന്റെ മനസ്സിൽ..... ഒരു ബാർബി പോലെ...... അമ്മു അതും പറഞ്ഞൊന്ന് ചിരിക്കുമ്പോൾ ഇഷാനിയും ചിരിച്ചു.... എല്ലാവരുടെയും ശ്രദ്ധ ഇഷാനിയിലാണെന്ന് മനസ്സിലായതും അവളിലേക്ക് നോക്കാൻ കഴിയാനിട്ട് തന്നെയാണ് സച്ചു വേഗം ടേബിളിലേക്കിരുന്നത്..... ഹാ.... ഇനി കഴിച്ചിട്ടാവാം സംസാരം..... നിക്ക് നല്ല വിശപ്പുണ്ട്..... മുത്തശ്ശി അതും പറഞ്ഞു സച്ചുവിനരികിലേക്കിരുന്നപ്പോൾ ഓരോരുത്തരായി ടേബിളിലേക്കിരുന്നു.... സച്ചുവിന് നേരെ അഭിമുഖമായിരിക്കുമ്പോൾ ഇഷാനിയുടെ നെഞ്ച് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.... അറിയാതെ പോലും മിഴികളവനിൽ തറക്കാനുള്ള ധൈര്യം അവൾക്കില്ലാത്തത് പോലെ....... അവനും ഭാവ ഭേതങ്ങളൊന്നുമില്ലെന്ന വണ്ണമിരുന്നു കഴിക്കുമ്പോഴും ഉള്ളിലെന്തോ ഒരു അനുഭൂതി നിറഞ്ഞു നിൽക്കുന്നത് അവനറിഞ്ഞു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 സച്ചു...... ഇന്ന് നേരത്തെ വരാൻ പറ്റുമോ നിനക്ക്..... സച്ചു ഇറങ്ങും നേരം പിറകിൽ നിന്ന് അമ്മുവത് ചോദിച്ചതും അവനവൾക്ക് നേരെയോന്ന് തിരിഞ്ഞു.... എല്ലാവരും ഉമ്മറത്തു തന്നെയുണ്ട്..... മീനുവും പോകാനുള്ള ഒരുക്കത്തിലാണ്..... ഇഷാനിയും മുത്തശ്ശിയും തനൂജയും എല്ലാം അവിടെ തന്നെയുണ്ട്..... അല്ലാ..... ഞാൻ നാളെ തിരിച്ചു പോകും..... അത് കൊണ്ട് പറഞ്ഞതാ..... എല്ലാവരുടെയും സംശയ ഭാവത്തിനുള്ള ഉത്തരമെന്ന പോൽ അമ്മുവത് പറഞ്ഞതും ബൈക്കിന്റെ അടുത്തെത്തിയിരുന്ന സച്ചു തിരികെ അകത്തേക്ക് കയറി.... മുറ്റത്തെ വലിയ ആ ചെടിയിൽ നിന്നും നന്ദ്യാർ വട്ട പ്പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ട്..... രാത്രി പെയ്ത മഴ കൊണ്ടാവും വെയിലിനു തീരെ വെട്ടമില്ല..... ഒരു നേർത്ത കാറ്റ് നന്ദ്യാർ വട്ട പ്പൂക്കളെ ഇറുക്കാനെന്ന വണ്ണം ഒഴുകിയെത്തി..... തിരികെ അകത്തേക്ക് കയറിയ സച്ചുവിനെ എല്ലാവരും സംശയത്തോടെ നോക്കുകയാണ്...... അവൻ ഒന്നും മിണ്ടാതെ ആ അര തിണ്ണയിലേക്കിരുന്നു...... അവന്റെ മുഖത്ത് നിറഞ്ഞു നിന്നൊരു നിസ്സംഗതയുണ്ടായിരുന്നു...... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ
ഓപ്പോൾ ഭാഗം, 05 മുകൾ നിലയിലെ വരാന്തയിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി അരുണിമ ചാരു പടിയില് ഇരുന്നു ..... വീട്ടിൽ എല്ലാവരും ഉറങ്ങിയിരിക്കുന്നു .ഇന്ന് നടന്നത് സ്വപ്‌നമായിരുന്നോ ? തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷ പോലും ഇല്ലാതെ ഇരുന്ന ഒരാൾ ... ഒരിക്കലും കാണില്ലെന്നും ... ഈ ജീവിതമെന്നു പറയുന്നത് എത്ര വിചിത്രമാണ് .... എത്ര എത്ര തീവ്രമായ പ്രണയങ്ങൾ എവിടെയും എത്താതെ പോയിട്ടുണ്ട് ....ആരും അറിയാതെ... അവർ പിന്നെയും വെവ്വേറെ കുടുംബങ്ങളുമായി സന്തോഷമായി കഴിയുന്നു ... എനിക്കെന്തേ കഴിഞ്ഞില്ല ... ഒരു കാലത്തു ദത്തേട്ടൻ തന്റെ പ്രാണനായിരുന്നു .... പിന്നെ ഒരു പുരുഷനെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല ... അതിനു മുന്പും ആരോടും പ്രണയം തോന്നിയിട്ടില്ല സ്കൂൾ കാലഘട്ടത്തിലും കോളേജ് പഠന കാലത്തും ... എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കുമോ..?.. അറിയില്ല ..... ദത്തേട്ടനെ കണ്ടപ്പോൾ എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു ..അപ്പോഴേക്കും മാഷും കൂട്ടരും വന്നു ... അല്ലെങ്കിൽ തന്നെ എന്ത് ചോദിക്കും ...! ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ല .. രാവിലെ എഴുന്നേൽക്കുന്നു ഇവിടുത്തെ ജോലികളിൽ മുഴുകുന്നു അച്ഛൻ ഇടയ്ക്കു ഓരോ കല്യാണ ആലോചനകള് പറഞ്ഞിട്ട് വരും ... ഒന്നിനും ചെവി കൊടുക്കാറില്ല ഒരിക്കലും അച്ഛൻ പറയുന്ന പോലെ ഒരു വാശി ഒന്നുമായിരുന്നില്ല ... എന്തോ കഴിഞ്ഞിരുന്നില്ല ..... പ്രണയം എന്നും ദത്തെട്ടനോടു മാത്രം .... ദത്തേട്ടൻ കല്യാണം കഴിച്ചിട്ടുണ്ടാവുമോ ... ചോദിച്ചപ്പോൾ അങ്ങനെ ഒരാളെ കണ്ടുകിട്ടിയില്ല എന്ന് മാത്രം പറഞ്ഞു ..... വെറുതെ പറഞ്ഞതായിരിക്കുമോ ?.ഒരു പാട് ചിന്തകൾ അരുണിമയുടെ മനസിലൂടെ കടന്നു പോയ് .... ഓർമ്മകളിലെവിടെയോ പ്രണയത്തിന്റെ തണുപ്പിറങ്ങി .... പതിനെട്ടു വർഷം മുമ്പുള്ള ഗ്രാമം അതി മനോഹരമായിരുന്നു.... എന്നും വൈകുന്നേരം അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കാത്തു നിൽക്കും ദത്തേട്ടൻ .കൈയിൽ രാമേട്ടന്റെ കടയിൽ നിന്നും വാങ്ങിയ തേൻ മിട്ടായി ....തനിക്കായി നീട്ടും.... പ്രണയത്തിന്റെ വേരുകൾ പടർന്നിറങ്ങിയ വഴികൾ .... കൈതകൾ പൂത്തു നിൽക്കുന്ന തോട്ടു വരമ്പുകൾ .... കൈവിരൽ തുമ്പു പോലും ഒന്ന് സ്പർശിക്കാതെ ആ കണ്ണിൽ നോക്കിയിരിക്കും ... പലപ്പോഴും തോന്നിയിട്ടുണ്ട് ആ മുഖം ഇങ്ങനെ കൈകുമ്പിളിലെടുത്തു ആ കവിളിൽ ഒന്ന് ചുംബിക്കാൻ ..... പേടിയായിരുന്നു ... പരസ്പരം എന്തെല്ലാം വാഗ്ദാനങ്ങൾ ... അന്ധത ബാധിച്ച ചില നിമിഷങ്ങൾ ...ആ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ വേറെ ഏതോ ഒരു ലോകത്തായിരുന്നു ... ."അരുണിമേ നിന്നെയും കൊണ്ട് ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഓടിയൊളിക്കണം ആർക്കും കൊടുക്കാതെ ഇങ്ങനെ നെഞ്ചോടു ചേർത്ത് പിടിക്കണം .." ദത്തേട്ടൻ പറയുമായിരുന്നു ... ജീവിതത്തിൽ പലതും സംഭവിക്കുന്നത് യാദൃശ്ചികമായാണല്ലോ .... അച്ഛൻ തിരുമേനിയുടെ അസുഖത്തോടെ ... എല്ലാം കീഴ്മേൽ മറിഞ്ഞു ... പിന്നെ ദത്തേട്ടൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി നേരം ഏറെയായി ഇനി ഇങ്ങനെ ഇരുന്നാൽ നേരം വെളുക്കും ... അവൾ കിടക്കാനായി എഴുന്നേറ്റു ..... 🏆🏆🏆 മഹാദേവ ബിൽഡേഴ്‌സ്ന്റെ ഓഫീസിൽ ദത്തനിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് രമ അങ്ങോട്ട് വന്നു "സർ ഒരു വിസിറ്റർ ഉണ്ട് വരാൻ പറയട്ടെ ". "യെസ് വരാൻ പറയു" ദത്തൻ ഫയലിൽ നിന്നും കണ്ണെടുത്തു കുറച്ചു സമയം കഴിഞ്ഞു ഡോർ തള്ളി തുറന്നു ഒരു യുവതി അകത്തേക്ക് വന്നു .... ദത്തൻ തല ഉയർത്തി നോക്കി ആദ്യം മനസിലായില്ല ഓർമ്മയിലെവിടെയോ കണ്ടുമറന്ന മുഖം പിന്നെ ഓർത്തെടുത്തു ഗൗരി......! "ഗൗരി നീ എന്താ ഇവിടെ "അയാൾക്കു അത്ഭുതം തോന്നി ... "എന്റെ ഹസ്ബന്റിന്റെ വീട് ഇവിടെ ആണ് " ഉത്സവത്തിന് പോയപ്പോൾ മനസിലായി ഇത് ചേട്ടന്റെ സ്ഥാപനമണെന്നു... അതാ ഒന്ന് കാണാമെന്നു വെച്ചത് " ഗൗരി ഇരിക്കു .. ...."അയാൾ അവളെ ക്ഷണിച്ചു . സുഖമാണോ ഗൗരി .... ഫാമിലിയൊക്കെ ?" സുഖമായിട്ടിരിക്കുന്നു ഹസ്ബന്റ് ഇവിടെ ഹെൽത്ത് ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്നു ഒരു മകൾ ടെൻ ത്തിൽ പഠിക്കുന്നു ....." അവളെ കണ്ടിരുന്നോ ". ഒരു നിമിഷത്തിനു ശേഷം അവൾ ചോദിച്ചു "ഉം..... കണ്ടു " സുഖായിട്ടിരിക്കുന്നു എന്ന് പറഞ്ഞു കൂടുതൽ ഒന്നും ചോദിച്ചില്ല കൂടെ മകളും ഉണ്ടായിരുന്നു ". "മകളോ ആരുടെ .... നിങ്ങളോടു പറഞ്ഞോ " അവളുടെ സ്വരത്തിൽ നീരസം ഉണ്ടായിരുന്നു ... എന്തെ അയാൾ മനസിലാവാതെ അവളെ നോക്കി "അവൾ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല ...കിട്ടാഞ്ഞിട്ടല്ല .. അറിയാലോ ...നിങ്ങൾ ..........നിങ്ങൾ .മാത്രമാണ് അതിനു കാരണക്കാരൻ .... പണമുണ്ടാക്കാൻ ഓടി നടക്കുമ്പോൾ ഒരു പെണ്ണിന്റെ മനസ് കാണാതെ പോയ് ....നിങ്ങൾ അവളോട് ചെയ്തതു എത്ര വലിയ ക്രൂരത ആണെന്നു അറിയുമോ .... ഒരിക്കൽ പോലും അവൾ നിങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതു കണ്ടിട്ടില്ല ...എന്നോട് പോലും അവൾ മനസ് തുറന്നിട്ടില്ല .... ആരോടും ഒരു പരിഭവവും പരാതിയുമില്ല എല്ലാം ഒരു ചിരിയിലൊതുക്കും അരുണിമയെ പോലെ ഒരു പെണ്ണിനെ എന്റെ ലൈഫിൽ കണ്ടിട്ടില്ല ...." " ദത്തൻ തരിച്ചിരുന്നു പോയ് ...! അരുണിമ ഇതുവരെ വിവാഹം കഴിച്ചില്ലേ അതും താൻ കാരണം .... എല്ലാം മറന്നു ഒരു ജീവിതത്തിലേക്ക് പൊയ്ക്കോട്ടേ എന്ന് കരുതി ... തനിക്കു അതിനു ഒരിക്കലും കഴിയില്ല എന്നറിഞ്ഞിട്ടും "ഞാൻ അന്ന് അവളോട് പറഞ്ഞതാ നിങ്ങള് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കും എന്ന് അവള് മാത്രം ഒറ്റപെട്ടു ... നിങ്ങൾ ജീവിതം ആഘോഷിക്കുകയല്ലേ" അവളുടെ ശബ്ദം ഉയർന്നു എങ്കിലും സ്വരം ഇടറിയിരുന്നു അതെ ആഘോഷം ...അയാൾ ചിരിച്ചു...സൗമ്യമായി...വേദനയോടെ .... കണ്ണിൽ നനവ് പൊടിഞ്ഞിരുന്നു ....... 💐💐💐💐💐 കടമ്പ് ക്ഷേത്രത്തിനടുത്തുള്ള ആൽത്തറക്കടുത്ത് ദത്തൻ കാർ പാർക്ക് ചെയ്തു ... ആളുകൾ അധികമില്ല ഇന്ന് വിശേഷ ദിവസമൊന്നുമല്ല അതുകൊണ്ടായിരിക്കാം .. പുറത്തിറങ്ങിയില്ല ... അറിയുന്ന ആളുകൾ കണ്ടാൽ പിന്നെ വിശേഷം ചോദിക്കലാവും..... അരുണിമ അമ്പലത്തിലേക്ക് കയറി പോകുന്നത് കണ്ടു .. ഇന്നലെ ഗൗരി വന്നു പറഞ്ഞത് കേട്ടപ്പോൾ ഇന്ന് തന്നെ വന്നു കാണണമെന്ന് തോന്നി ... താൻ ചെയ്തു പോയത് തെറ്റിയായിപ്പോയില്ലേ ... പ്രണയിച്ചവളെ ചേർത്ത് നിർത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രണയിക്കാൻ പോകരുതായിരുന്നു ... പക്ഷെ അന്ന് ചിന്തിച്ചിരുന്നത് അവൾ രക്ഷപെടട്ടെ എന്ന് മാത്രമായിരുന്നു... തന്റെ ദുരിതങ്ങളിലേക്കു അവളെ പോലെ ഒരു നല്ല കുട്ടിയെ ചേർത്ത് വെയ്ക്ക്യാൻ തോന്നിയില്ല ... കുറച്ചകലെ പടികളിറങ്ങിവരുന്ന അരുണിമയെ കണ്ടു അയാൾ ... എന്തൊരു അഴകാണ് ... പതിനെട്ടു വർഷം മുൻപ് കണ്ട അതുപോലെ തന്നെ ..... അയാൾ മിഴിയനക്കാതെ അവളെ തന്നെ നോക്കി നിന്നു .... തുടരും ❤️❤️ആന്റണി ❤️❤️ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
പ്രളയം. 37. aniprasad 🎫🎫🎫🎫 ചെമ്പൻ മലയുടെ നെറുകയിൽ തെളിഞ്ഞ മിന്നൽ വെളിച്ചത്തിൽ ആ ബാഗ് അല്പം മുൻപ് താൻ കണ്ട പെൺകുട്ടി നെഞ്ചോട് ചേർത്തു പിടിച്ചിരുന്നതാണെന്ന് കരുണൻ തിരിച്ചറിഞ്ഞു. അവൻ തന്റെ കയ്യിലിരുന്ന ചെറിയ ടോർച്ച് വെളിച്ചത്തിൽ മൊബൈൽ എടുത്തു ഓണാക്കാൻ നോക്കിയെങ്കിലും മഴവെള്ളത്തിൽ കുതിർന്ന് പോയിരുന്നതിനാൽ അതിൽ നിന്നും ചെറിയ ഒരു ഇരമ്പം മാത്രം പുറത്തേയ്ക്ക് വന്നിട്ട് പെട്ടന്ന് അതും നിലച്ചു പോവുകയും ചെയ്തു. കരുണൻ ആ മഴയത്തിരുന്നു കൊണ്ട് ചുറ്റിനും ടോർച്ചടിച്ചു നോക്കി. പിന്നെ അവൻ വെള്ളമൊഴുകുന്ന ചാലുകളിലും നോക്കിയെങ്കിലും നാരായണേട്ടന്റെ മകൾ അമ്പിളിയെ അവന് അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ആരോടെങ്കിലും ഈ വിവരമൊന്നു പറയാമെന്നു വച്ചാൽ കുറച്ച് ദൂരെയാണ് ദിവാകരേട്ടന്റെ വീടുള്ളത്. കരുണൻ പെട്ടന്ന് തങ്കമണിയുടെ വീടിന് നേർക്കു ടോർച്ചുവെട്ടം തിരിച്ചു. ആൾപാർപ്പില്ലാതെ മനുഷ്യന്റെ കാൽപ്പാദം പതിയാതെ മുറ്റത്തെമ്പാടും പുല്ലുകൾ വളർന്നു നിൽക്കയാണ്.. കരുണൻ തന്റെ കയ്യിലിരുന്ന ബാഗും, മൊബൈലും റോഡിന്റെ ഓര ത്തേയ്ക്ക് വച്ചിട്ട് ദിവാകരേട്ടന്റെ വീട്ടിലെത്തി കാര്യം പറയാം എന്ന് കരുതി ഒരടി മുന്നോട്ട് വച്ചതേയുള്ളൂ. ആരോ ശ്വാസം മുട്ടി പിടയുന്ന ഒരു മുരൾച്ച അവന്റെ കാതിൽ വീണിട്ട് കരുണൻ ഞെട്ടി തിരിഞ്ഞു തങ്കമണിയുടെ വീടിന് നേർക്ക് നോക്കി. ആ വീടിന്റെ പിന്നാമ്പുറത്ത്‌നിന്നും വീണ്ടും ഒരു മുരൾച്ച അവൻ കേട്ടു. "അമ്പിളീ..മോളെ..." കരുണൻ അവിടെ നിന്ന് ഒച്ചയുയർത്തി വിളിച്ചു. മറുപടിയില്ല. "അമ്പിളീ അത് നീയാണോ.. മോളെ നീ എവിടെയാ.." തങ്കമണിയുടെ വീടിന്റെ മുറ്റത്തേയ്ക്കുള്ള പടവുകൾ അവന് സുപരിചിതം അല്ലാത്തതിനാൽ പടിയിറങ്ങുമ്പോൾ കരുണൻ വേച്ചു പോയി. അവൻ ധൃതിയിൽ വീടിന്റെ പിൻവശത്തേയ്ക്ക് ചെല്ലുമ്പോൾ കൊല്ലാൻ പിടിച്ച കോഴി ചിറകുകൾ കുടയും പോലൊരു ഒച്ച അവൻ കേട്ടു. കരുണൻ മഴയിൽ നിന്നുകൊണ്ട് അടുക്കളയ്ക്ക് പുറത്തെ നീളൻ വരാന്തയിലേക്ക് വെളിച്ചമടിച്ചു നോക്കി. കുറെ ഏറെ ഉപയോഗിച്ച് തീർന്നതിനാൽ ടോർച്ചിന്റെ ചെറിയ ബാറ്ററിയുടെ ചാർജ് തീർന്നു തുടങ്ങിയിരുന്നു. കരുണൻ ഓരോ തൂണുകൾക്ക് പിന്നിലേക്ക് വെളിച്ചമടിച്ചു നോക്കി. മൂന്നാമത്തെ സിമന്റ് തൂണിന് മറഞ്ഞു ആരോ നിൽപ്പുണ്ടെന്ന് അവന് തോന്നി. "അമ്പിളീ.." അവിടെ നിന്ന് കരുണൻ വിളിച്ചപ്പോൾ അമ്പിളി തന്റെ വലതുകൈ നീട്ടി സഹായിയ്ക്കണേ എന്ന മട്ടിൽ ഒന്ന് കുടഞ്ഞു. അമ്പിളിയെ പിന്നിൽ നിന്ന് തന്നോട് ചേർത്ത്‌, ഒരു കൈ കൊണ്ട് വായ പൊത്തി തന്റെ ശിരസ്സിനോട് എസ്തപ്പാൻ ചേർത്തു നിർത്തിയിരിയ്ക്കയായിരുന്നു. മറുകൈ അവൻ അവളുടെ അടിവയറ്റിലൂടെഇട്ട്, അവൾക്കൊന്ന് ചലിയ്ക്കാൻ പോലും ആകാത്ത വിധംഒരു പൂട്ടിട്ട് ബന്ധിച്ച മാതിരിപിടിച്ച് വച്ചിരിയ്ക്കയാണ്. ടോർച്ച് വെളിച്ചം അടുത്തേയ്ക്ക് വരുന്നത് കണ്ട് എസ്തപ്പാൻ അമ്പിളിയെ ഒരു കയ്യാൽ മുറുകെ പിടിച്ച് കൊണ്ട് തന്റെതൊട്ട് അടുത്തായി വച്ചിരുന്ന ചീകി _ വേലി പത്തലിൽ കൈതൊട്ടു. പുറത്ത് നിൽക്കുന്നവൻ ആരായാലും അകത്തേയ്ക്ക് ഒരടി വച്ചാൽ ഒറ്റയടിയ്ക് അവന്റെ തല പൊളിയ്ക്കും എന്ന് തന്നെഅവൻ മനസ്സിൽകരുതിയിരുന്നു. താൻ പ്രതീക്ഷിച്ചതിനും അപ്പുറ മാണ് കാര്യങ്ങൾ എന്ന് കരുണന് തോന്നി. ആരോ ഒരു ആക്രമിയുടെ കയ്യിലാണ് നാരായണേട്ടന്റെ മ കൾ അമ്പിളി എന്ന കൊച്ച് പെൺകുട്ടി പെട്ടു പോയിരിയ്ക്കുന്നത്. "ആരാ അത്..." കരുണൻ ടോർച്ച് അടിച്ചു നോക്കുന്നതിനനുസരിച്ചു അവിടെ നിൽക്കുന്നയാൾ തൂണിന് മറയായി തന്റെ മുഖം മാറ്റിക്കൊണ്ടിരുന്നു. ഒരു വേളകരുണന്റെ കയ്യിൽ നിന്ന് വെളിച്ചം മുമ്പിലുള്ളയാളുടെ മുഖത്തേയ്ക്ക് വീണെങ്കിലും അവൻ മുഖം തോർത്തോ, തൂവാലയോ കെട്ടി പകുതി മറച്ചു വച്ചിരിയ്ക്കുന്നതിനാൽ അയാൾക്ക് അതാരെന്നറിയാൻ കഴിഞ്ഞില്ല. കരുണൻ വരാന്തയിലേക്ക് കയറാനായി ആദ്യ ചുവട് വച്ചതുംതന്റെശിരസ്സിന് നേർക്ക് എന്തോ ചീറി വരുന്നത് കണ്ട് അവൻ വലതു കയ്യുയർത്തി ത്തടുത്തു. എസ്തപ്പാന്റെ അടി കൈകൊണ്ട് തടുത്തപ്പോൾ ആവടി രണ്ടായി ഒടിഞ്ഞു പോയി. കൈ കുടഞ്ഞു കൊണ്ട് കരുണൻ മുമ്പോട്ട് വരവേ ഒരു കയ്യാൽ തന്നോട് ചേർത്തു പിടിച്ചിരുന്ന അമ്പിളിയെ എസ്തപ്പാൻ ഒരു വശത്തേയ്ക്ക് തള്ളി വീഴ്ത്തിയ ശേഷം കരുണന്റെ നെഞ്ചിന് മദ്ധ്യേ ഒരൊറ്റ ചവിട്ട് ചവിട്ടി. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാൽ ശക്തമായ ചവിട്ടേറ്റു കരുണൻപിന്നോട്ട് നീങ്ങി ചെന്ന് മറ്റൊരു തൂണിൽ തട്ടി നിന്നു. കരുണന്റെ കയ്യിലിരുന്ന ടോർച്ച് തെറിച്ചു പുറത്തെ ചാറ്റൽ മഴയിലേക്ക് വീണു. ടോർച്ചിന്റെ വെളിച്ചം അന്തരീക്ഷത്തിലൂടെ മുകളിലേക്കുയർന്നു കുറച്ചപ്പുറം ചെന്ന് മറഞ്ഞു പോകുന്നു. അരണ്ട ഒരു വെളിച്ചം മാത്രമേ കരുണന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ആ വെളിച്ചത്തിൽ തനിയ്ക്ക് മുമ്പിൽ ശത്രു ഒരു കറുത്ത മല പോലെ നിൽക്കുന്നത് അവന് കാണാമായിരുന്നു. അമ്പിളി ഇരുകൈകൊണ്ടും കഴുത്തിൽ പൊത്തി പിടിച്ച് കൊണ്ട് ഭിത്തിയിലൂടെ ചാരി കരുണന് നേർക്ക് നീങ്ങുന്നത് കണ്ട് എസ്തപ്പാൻ അവളുടെ മുടിക്കുത്തിനു കയറിപ്പിടിച്ചു. മിന്നൽ പോലെയാണ് കരുണൻ ചലിച്ചത്. ഒരു കൂടം വന്ന് തന്റെ മുഖത്തിടിച്ചത് പോലെതോന്നിയിട്ട് അമ്പിളിയുടെ മുടിയിൽ നിന്നുള്ള അവന്റെ പിടി വിട്ടു പോയി. എസ്തപ്പാൻ മുഖം കുടയുന്നതിനൊപ്പം തന്നെ കൈ മുമ്പിൽ നിൽക്കുന്നവന്റെ കഴുത്തിന് നേർക്ക് വീശി. കരുണൻ ഒരു വശത്തേയ്ക്ക് ഒഴിഞ്ഞു മാറിയിട്ട് വീണ്ടും ഒരിടി കൂടി അവന്റെ മുഖത്ത്‌ തന്നെ ഇടിച്ചു. 'അഹ്'എന്നൊരു ഒച്ച എസ്തപ്പാനിൽ നിന്നും പുറത്ത് വന്നു. അടുത്ത ഇടി എസ്തപ്പാൻ കയ്യുയർത്തി തടഞ്ഞു. അതിനൊപ്പം തന്നെ അവൻ കരുണന്റെ കൈ പിടിച്ച് തിരിച്ചു പിന്നിലേക്ക് വച്ചു കൊണ്ട് മറുകൈ കരുണന്റെ കഴുത്തിലൂടെ ചുറ്റി പ്പിടിച്ചു. കരുണനെ ശ്വാസം മുട്ടിച്ചു നിലത്തേയ്ക്ക് വീഴ്ത്തുകയായിരുന്നു എസ്തപ്പാന്റെ ലക്ഷ്യം. അമ്പിളി ഓടി വന്ന് കരുണന്റെ കഴുത്തിലൂടെ പൂട്ടിയിരുന്ന എസ്തപ്പാന്റെ കയ്യിൽ പിടിച്ച് അവന്റെ പിടി വിടുവിയ്ക്കുവാൻ നോക്കി. "വിട്. വിടെടാ പട്ടീ അയാളെ.." അവൾക്ക് ആ കൈ ഒന്ന് ചലിപ്പിയ്ക്കാൻ പോലും കഴിയാതെ വന്നപ്പോൾ എസ്തപ്പാന്റെ കയ്യിൽ അവൾ ഒറ്റ കടി കടിച്ചു അവന് ജീവൻപറിയുന്ന വേദന തോന്നിയിട്ടും കരുണന് മേലുള്ള പിടി വിട്ടില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത്‌ നിന്ന അമ്പിളിയെ ഒരു കാലുയർത്തി തൊഴിച്ചു തെറിപ്പിയ്ക്കയും ചെയ്തു. അമ്മേ എന്ന്നിലവിളിച്ചു കൊണ്ട് അമ്പിളി ചെന്ന് ഭിത്തിയിൽ ഇടിച്ചു നിലത്തേയ്ക്ക് വീണു. കരുണൻ സ്വതന്ത്രമായ ഒരു കയ്യുയർത്തി തന്റെ കഴുത്തിനെ പൂട്ടിയിരുന്ന എസ്തപ്പാന്റെ കൈ പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അവന്അത് സാധ്യമായില്ല. കരുണൻ ഒരുകാലുയർത്തി തൂണിൽ ചവിട്ടിയ ശേഷം പിന്നോട്ട് ഒറ്റ തള്ള് തള്ളി. കരുണനെയും ചേർത്തു പിടിച്ച് കൊണ്ട് എസ്തപ്പാൻ പിന്നോട്ട് ചെന്ന് ഭിത്തിയിൽ തട്ടി നിന്നു. എസ്തപ്പാന് തന്റെ പുറം നൊന്തതോടെ കരുണന്റെ കഴുത്തിലെ പിടി കൂടുതൽ ശക്തമായി. "ചത്തു പോടാനായേ നീ.." അവൻ പല്ലുകൾ കടിച്ചമർത്തി കൊണ്ട് പിറു പിറുത്തു. കരുണൻ സ്വതന്ത്രമായ വലതുകൈ മടക്കി മുട്ട് കൊണ്ട് ശക്തമായി പിന്നിലേക്ക് ഇടിച്ചു. എസ്തപ്പാന്റെ വാരിയെല്ലിനാണ് ആ ഇടിയേറ്റത്. തന്റെ കഴുത്തിലൂടെ പൂട്ടിട്ട് പിടിച്ചിരുന്ന അവന്റെ പിടി ഒന്നയഞ്ഞത് പോലെ തോന്നിയപ്പോൾകരുണൻ രണ്ടിടി കൂടി അതേ പോലെ ഇടിച്ചു. എസ്തപ്പാന്റെ പിടി അയഞ്ഞ അതേ വേളയിൽ കരുണൻ അവനെ ഒറ്റക്കയ്യാൽവലതു വശത്തേയ്ക്ക് പിടിയ്ക്കുകയും അവൻ ഇടത്തേയ്ക്ക് ചായുകയും ചെയ്തു. എസ്തപ്പാന് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പേ കരുണൻ തല അവന്റെ വയറ്റിൽ കുത്തി പിന്നോട്ട് കൊണ്ട് പോയി ഭിത്തിയോട് ചേർത്ത്‌ കുത്തി നിർത്തി. പ്രത്യാക്രമണം നടത്താൻ എസ്തപ്പാന് അവസരം നൽകാതെ കരുണൻ അവനെ തോൾ കൊണ്ട് എടുത്തുയർത്തി ഒരിടി കൂടി ഭിത്തിയോട് ചേർത്തിടിച്ചു. അവൻ വീണുപോകുമെന്നാണ് കരുണൻ കരുതിയതെങ്കിലും അവനെ അമ്പരപ്പിച്ചു കൊണ്ട് എസ്തപ്പാൻ ഒരൊറ്റ തള്ളു പിന്നോട്ട് തള്ളി. കരുണന് നിവരാൻ സമയം കിട്ടും മുമ്പേ എസ്തപ്പാൻ തന്റെ കാൽ കരുണന്റെ ശിരസ്സ് ലക്ഷ്യമാക്കി ആഞ്ഞു വീശി. എന്നാൽ എസ്തപ്പാന്റെ ലക്ഷ്യം തെറ്റിപ്പോയിരുന്നു. കരുണൻതന്റെ ശിരസ്സ് ലക്ഷ്യമാക്കി ചീറിവന്ന ആ കാലിൽപിടിച്ച ശേഷം എസ്തപ്പാന്റെ മറു കാലിൽ ചവിട്ടി അവനെനിലത്തേയ്ക്കിട്ടു. അനന്തരം നിലത്ത്‌ വീണു കിടന്ന എസ്തപ്പാന്റെ നെഞ്ചിൽ ഒരൊറ്റ ചവിട്ട് ചവിട്ടി. എസ്തപ്പാൻ ആ കാലിൽ പിടിയ്ക്കാൻ നോക്കിയെങ്കിലും കരുണൻ അവന്റെ കൈ നിലത്തേയ്ക്ക് ചവിട്ടി ചേർത്തമർത്തി പിടിച്ചു. "കള്ള തെമ്മാടീ.. നീയായിരുന്നോ എസ്തപ്പാൻ.. ആ പാവം പെണ്ണിന്റെ നേരെ എന്തിനാടാ നീ പരാക്രമം കാണിച്ചത്..." കടത്ത്‌ കാരൻ ലോപ്പസേട്ടൻസൂചിപ്പിച്ച ആക്രമി ഇവനാണെന്നോർക്കേ കരുണന് കാൽ വീശി അവന്റെ മുഖത്തൊന്നു കൊടുത്താൽ എന്തെന്ന് തോന്നി. അമ്പിളി, പുറത്ത് വീണു കിടന്ന് കത്തുന്ന ടോർച്ച് എടുത്ത്‌അകത്തേയ്ക്ക് വെളിച്ചമടിച്ചു. കരുണൻ കുനിഞ്ഞു എസ്തപ്പാന്റെ മുഖം പകുതി മറച്ചിരുന്ന തൂവാല പറിച്ച് മാറ്റാൻ നോക്കിയെങ്കിലും അവൻ ഇടം വലം മുഖം വെട്ടിച്ച് അതിന് സമ്മതിച്ചില്ല. മഴ നനഞ്ഞു കുതിർന്ന് വിറച്ചു കൊണ്ട് അമ്പിളി കരുണന്റെ അടുത്തേയ്ക്ക് വന്നു. അവളുടെ നീണ്ട മുടിയിഴകളിലൂടെയും, മുഖത്ത് കൂടിയും എല്ലാം വെള്ളം ഇറ്റിറ്റ് നിലത്തേയ്ക്ക് വീഴുന്നുണ്ടായിരുന്നു. അവളുടെ കയ്യിലിരുന്ന ടോർച്ച് വാങ്ങി കരുണൻ നിലത്ത്‌ തന്റെ കാൽക്കീഴിൽ കിടക്കുന്ന എസ്തപ്പാന്റെ മുഖത്തേയ്ക്കടിച്ചു നോക്കി. കഴുകന്റെ വന്യത തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ട് കരുണന്റെ നെറ്റി ചുളിഞ്ഞു. ഈ കണ്ണുകൾ... ഈ തീഷ്ണത... കരുണന്റെ അടിമുടിയൊരു വിറയൽ പാഞ്ഞു.. കരുണൻ നോക്കി നിൽക്കേ എസ്തപ്പാൻ സ്വയം തന്റെ മുഖം മറച്ചിരുന്ന തൂവാല ഒരു വശത്തേയ്ക്ക് വലിച്ചു മാറ്റി. ചെമ്പൻ മല പിളർന്ന് വന്നൊരു മിന്നൽ തന്റെ ശിരസ്സിൽ ഇടിച്ചു ചിതറിയത് പോലെ കരുണൻ നടുങ്ങി പിന്നോട്ട് മാറി. "നീ.. നീയോ..." കരുണൻ അവന്റെ കഴുത്തിനുപിടിയ്ക്കാൻ കൈ നീട്ടിയെങ്കിലും എന്തോ ഓർത്തിട്ടെന്ന മട്ടിൽ പെട്ടന്ന് കൈ മാറ്റി.. എസ്തപ്പാന്റെ മുഖത്ത്‌ മെല്ലെ ഒരു ചിരി വിടർന്നു. അവൻ നിലത്ത്‌ കിടന്നു കൊണ്ട് കരുണന്റെ കണ്ണുകളിലേക്ക് നോക്കി പൊട്ടി ചിരിച്ചു. ഉന്മാദം പിടിപെട്ടു സമനില തെറ്റിപ്പോയ ഒരുത്തനെ പോലെ എസ്തപ്പാൻ ആർത്തു ചിരിച്ചു. നിമിഷങ്ങളോളം നീണ്ട് നിന്ന ആ ചിരിയ്ക്കൊടുവിൽ എസ്തപ്പാൻ ഇരു കൈകളും പിന്നോട്ട് കുത്തി നിലത്ത്‌ പകുതി എണീറ്റിരുന്നു. "നീ.. നീയിവിടെ വരുമെന്നെനിയ്ക്ക് അറിയാമായിരുന്നു...ഞാനിവിടില്ലെങ്കിൽ നീയെന്നെ തിരഞ്ഞു ഏത് പാതാളത്തിൽ വരെയും വരാനുള്ളവനല്ലേ... പക്‌ഷേ ഇത്ര വേഗം നമ്മൾ തമ്മിലൊരു കണ്ടുമുട്ടലുണ്ടാകുമെന്ന്....." എസ്തപ്പാൻ കരുണന് നേരെ കൈ വിരൽ ചൂണ്ടിക്കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി. അവൻ ശ്വാസം വിലങ്ങിയിട്ടെന്നോണം കിതയ്ക്കാൻ തുടങ്ങി. അൽപ്പ നേരത്തിന് ശേഷം എസ്തപ്പാൻ മുഖമുയർത്തി. ഇപ്പോൾ അവന്റെ മുഖത്ത്‌ ചിരിയില്ല.പകരം അവന്റെ കണ്ണുകളിലെ ക്രൂരത മുഖം നിറയെ പടർന്നു കഴിഞ്ഞിരുന്നു. കരുണൻ തന്റെ അരയിൽ കെട്ടിയിരുന്ന ബെൽറ്റിന്റെ അറയ്ക്ക് മീതെ കൈവയ്ക്കുന്നത് കണ്ട് എസ്തപ്പാൻ എണീറ്റ് അവന്റെ മുമ്പിലേക്ക് വന്നു. നേർക്കു നേരെ നിന്ന് അവർ കൊലവിളി തീർക്കുന്ന കൊമ്പന്മാരെ പോലെ മുഖമുഖം നോക്കി. "നിന്റെ കയ്യിൽ എന്റെ നെഞ്ച് തുളയ്ക്കാൻ പാകത്തിൽ ഒരായുധം കാണുമെന്ന് എനിയ്ക്കറിയാം. കരുണാ.. പക്‌ഷേ ഇനി നീയതെടുത്ത്‌ എനിയ്ക്ക് നേരെ പ്രയോഗിയ്ക്കില്ല... എന്നാലും ഞാനവളെ കൊണ്ട് പോകും.. നിന്നെ കാത്തിരിയ്ക്കുന്ന നിന്റെ പെണ്ണിനെ.. നിന്റെ ജീനയെ കൊണ്ട് പോയത് പോലെ.." എസ്തപ്പാൻ കരുണന് മുമ്പിൽ നിന്ന് ചിരിച്ചപ്പോൾ അവന്റെ കോമ്പല്ലിൽവെളിച്ചം തട്ടി തിളങ്ങി. ആ ചിരി കണ്ട് പേടിച്ച് അമ്പിളി കരുണന്റെ കയ്യിൽ ബലമായി പിടിച്ചു. (തുടരും) രചന,,:: അനി പ്രസാദ് #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
പ്രളയം. 36 aniprasad 🎫🎫🎫🎫 കാറ്റും, നേർത്ത ചാറ്റൽ മഴയും, ആകാശക്കോണിൽ നിന്ന് ചിതറി വീഴുന്ന വിളറിയ നിലാവും. വെളിച്ചം കുറഞ്ഞ നിലാവിന്റെ നിഴൽ പോലെ മഴ കല്ലാറിന് മീതെ ഒരു വെള്ള വിരി വിരിച്ചിട്ടുണ്ടെന്ന് തോന്നിപ്പിയ്ക്കും. കടത്തു വള്ളം യാതൊരു ചലനവുമില്ലാതെ കല്ലാറിന് മദ്ധ്യേ എത്തുമ്പോൾ ലോപ്പസ് മുഖം തിരിച്ച് അമ്പിളിയെ നോക്കി. പേടിച്ചരണ്ട ഒരു മാൻ പേടയെ പോലെ അവൾ വള്ളത്തിന്റെ മുൻ ഓരത്തായി നിൽക്കുകയാണ്. വള്ളം കരയോടടുത്താലുടൻ ചാടിയിറങ്ങി കരുണൻ നിൽക്കുന്ന ഇടത്തു നിന്നും എത്ര ദൂരേയ്ക്ക് പോകാമോ അത്രയും ദൂരേയ്ക്ക് പോകണം എന്നായിരിയ്ക്കും അവളുടെ മനസ്സിൽ. മഴ നനയാതിരിയ്ക്കാനായി ചുരീദാറിന്റെ വെളുത്ത നിറമുള്ള ഷാൾ അവൾ തലയിലൂടെ ചുറ്റി കഴുത്തിനു പിന്നിലേക്ക് ഇട്ടരിയ്ക്കുകയാണ്. കയ്യിലിരിയ്ക്കുന്ന ബാഗ് അവൾ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുമുണ്ട്. അതിനിടയിൽ ഫോണെടുത്ത്‌ അവൾ ആരെയോ വിളിയ്ക്കുന്നതും, പിന്നെ നിരാശയോടെ ഫോൺ ബാഗി ലേക്ക്‌ തിരികെ വയ്ക്കുന്നതും ലോപ്പസ് കണ്ടു. എതിർ വശത്തിന്റെ അരികിൽ നിൽക്കുന്ന കരുണനാകട്ടെ അവൾ നിൽക്കുന്ന ഇടത്തേയ്ക്ക് നോക്കുന്നു പോലും ഉണ്ടായിരുന്നില്ല. വള്ളം കരയോട് അടുക്കവേ ലോപ്പസ് അമ്പിളിയോട് ചോദിച്ചു : "മോളെ വീട്ടിലേക്ക് വിളിച്ചാൽ അച്ഛനോ ആരെങ്കിലും വരില്ലേ കൂട്ടിക്കൊണ്ട് പോകാൻ... ഒന്ന് വിളിച്ചു നോക്കാഞ്ഞതെന്താ.." "വിളിച്ചു ലോപ്പസേട്ടാ. അച്ഛന്റെ ഫോൺ സ്വിച്ചോഫാ.ചിലപ്പോ അച്ഛന്റെ ഫോണിന് ചാർജ് തീർന്നു പോയിട്ടുണ്ടാകും." "ഒറ്റയ്ക്ക് പോകുമ്പോ സൂക്ഷിയ്ക്കണേ മോളെ.. കു റച്ചു ദൂരം നടക്കാനുള്ളതല്ലേ." അമ്പിളി അത് കേട്ടെങ്കിലും അതിന് മറുപടി പറയാൻ നിന്നില്ല. അവൾക്ക് മനസ്സിൽ ചെറിയൊരു ഭയമുണ്ടായിരുന്നത് തനിയ്ക്ക് പിന്നാലേ കരുണൻ വന്നാലോ എന്ന ഒറ്റ ചിന്ത മാത്രമാണ്. റോബിച്ചനെ ഒന്ന് വിളിച്ചാലോ എന്നാണ് പെട്ടന്ന് അവൾക്ക് തോന്നിയത്. എന്നാൽ പെട്ടന്ന് തന്നെ അവൾ അത് വേണ്ടെന്ന് വച്ചു. ഈ രാത്രിയിൽ, അതും മഴയത്ത്‌ റോബിച്ചന് അതൊരു ബുദ്ധിമുട്ടായാലോ എന്നാണ് അവൾ ഓർത്തത്. ചെറിയൊരു ഉലച്ചിലോടെ വള്ളം തീരത്തോട് അടുത്തപ്പോൾ അമ്പിളി ബാലൻസ് കിട്ടാനായി വള്ള പ്പടിയിൽ പിടിച്ചു നിന്നു. ലോപ്പസ് വെള്ളത്തിലേക്ക് ചാടിയറങ്ങിയ ശേഷം വള്ളം ഉന്തി തീരത്തോട് ചേർത്തു. അമ്പിളിയെ വള്ളത്തിൽ നിന്നിറങ്ങാൻ സഹായിച്ചത് ലോപ്പസാണ്. "വളരെ നന്ദിയുണ്ട് ലോപ്പസേട്ടാ. ഞാൻ പൊക്കോട്ടെ." അവൾ യാത്രപറഞ്ഞു. "ഇന്ന്‌ പോസ്റ്റിലെ ലൈറ്റ് ആരും ഇട്ടിട്ടില്ലെന്ന് തോന്നുന്നല്ലോ മോളെ. വഴിയിലാണെങ്കിൽ ഒരിറ്റ് വെളിച്ചമില്ല. എന്റെ കയ്യിലിരുന്ന ടോർച്ച് ആണെങ്കിൽ അക്കരെ എന്റെ മാടത്തിൽ ഇരിയ്ക്കുവാ. കയ്യിലുണ്ടായിരുന്നെങ്കിൽ അതെങ്കിലും തരാമായിരുന്നു." അയാൾ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റോഡിന്റെ ഒരറ്റം ഇരുണ്ട ഗുഹയിലേക്ക് കടന്നു പോകുന്നത് നോക്കി കൊണ്ട് പറഞ്ഞു. "സാരമില്ല ലോപ്പസേട്ടാ. എന്റെ കയ്യിൽ മൊബൈലുണ്ട്. അതിന്റെ വെളിച്ചം തന്നെ ധാരാളം. അല്ലെങ്കിൽ തന്നെ അതിനും വേണ്ടി സമയമൊന്നും ആയില്ലല്ലോ. റോഡ് സൈഡിലുള്ള വീടുകളിലൊക്കെ ആളുള്ളതല്ലേ.." "മോളെ.. കരുണൻ ആ വഴിയ്ക്ക് വരുവല്ലേ. അവന്റെ കൂടെ പൊയ്ക്കോ. മഴയും, നേരം ഒരുപാട് ഇരുട്ടിയതും കൊണ്ടാ ലോപ്പസേട്ടൻ പറയുന്നത്.. ഈ രാത്രി ഒരു തുണയില്ലാതെ പോയാൽ..." "എനിയ്ക്കില്ലാത്ത പേടിയാണോ ലോപ്പസേട്ടന്. ഞാനൊക്കെ ഓടി നടന്ന മണ്ണല്ലേ ലോപ്പസേട്ടാ ഇത്. ഈ കൊടുവത്തൂർ കാൽ കുത്തിയിട്ടുണ്ടെങ്കിൽ ആരുടേയും സഹായമില്ലാതെ വീട് പിടിയ്ക്കാൻ അമ്പിളിയ്ക്ക് പറ്റും. അതോർത്ത്‌ ലോപ്പസേട്ടൻ പേടിയ്ക്കണ്ട." "എന്നാലും മോളെ... നമ്മള് സൂക്ഷിയ്ക്കാനുള്ളത്..." "ഒരെന്നാലുമില്ല ലോപ്പസേട്ടാ. എനിയ്ക്കില്ലാത്ത ഭയമാണല്ലോ ലോപ്പസേട്ടന്.. ഏതായാലും അയാളോടൊപ്പം പോകുന്നതിൽ കൂടുതൽ പേടിയൊന്നുമില്ല എനിയ്ക്കീ രാത്രി തനിയെ പോയി വീട് പിടിയ്ക്കാൻ. എന്നാലിനി ലോപ്പസേട്ടൻ തിരിച്ച് പോവല്ലേ..." അവൾ അയാളുടെ മറുപടിയ്ക്ക് കാത്ത്‌ നിൽക്കാതെ മുമ്പോട്ട് നടന്നു. അവൾ മഴയിലൂടെ ഇടം വലം നോക്കാതെ മുമ്പോട്ട് പോകുന്നത് കണ്ട് അയാൾ പിന്തിരിഞ്ഞു. "എന്നാലിനി നീയും പൊക്കോ മോനേ.. നീ ഗോപിയാശാന്റെ വീട്ടിൽ കൂടുന്നോ.. അതോ സ്കൂളിലേക്ക് പോകുമോ." "രാത്രി ഇനി ഞാൻ മോളെ കാണാൻ ചെന്ന് അവരെ കൂടി ബുദ്ധിമുട്ടിയ്ക്കണോ ലോപ്പസേട്ടാ. വെളുപ്പിനെ അവരെണീറ്റ് കട തുറക്കില്ലേ. അപ്പോൾ വന്ന് കണ്ടോളാം ഞാൻ. ലോപ്പസേട്ടൻ വള്ളം കൊണ്ട് തിരിച്ച് പൊയ്ക്കോ." "നീ നടക്കെടാ.. ഞാൻ പൊക്കോളാം." ലോപ്പസ് അവനെ തന്നെ നോക്കി നിന്നു. "ആ പെണ്ണങ്ങു പൊക്കോട്ടെ ലോപ്പസേട്ടാ. ഞാൻ പിന്നാലേ ചെല്ലുകയാണെന്ന് കരുതി അവളിനി പേടിച്ച് ബഹളം വച്ചു ആളേ കൂട്ടാൻ നിൽക്കണ്ട." ലോപ്പസ് വള്ളം കെട്ടിയിടാറുള്ള ആൽ മരത്തിലേക്ക് ചാരി കരുണൻ നിന്നു. "നീയാകെ നനഞ്ഞു കുതിർന്നല്ലോടാ. നിനക്ക് മാറാൻ ഡ്രസ്സ്‌ എന്തെങ്കിലും കയ്യിലുണ്ടോ.. കുളിയ്ക്കാനോ നനയ്ക്കാനോ സോപ്പോ, തോർത്തോ എന്തെങ്കിലും കരുതിയിട്ടുണ്ടോ.." കരുണൻ തന്റെ കയ്യിൽ പിടിച്ചിരുന്ന പ്ലാസ്റ്റിക് കിറ്റ് അയാളെ കാട്ടി. "അത്യാവശ്യത്തിനുള്ളതെല്ലാം ഇതിലുണ്ട് ലോപ്പസേട്ടാ." അവൻ മുഖത്തേയ്ക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം കൈകൊണ്ട് തുടച്ചു. വെള്ളച്ചാലുകൾ ഒഴിവാക്കി നടന്നാൽ തറ മുഴുവൻ തൊഴുമ്പാണ്.ചെരിപ്പ് ചെളിയിൽ പൂണ്ടതിനാൽ അമ്പിളിയ്ക്ക് നടക്കാൻ തന്നെ പ്രയാസം തോന്നി. റോഡിലെ കോൺക്രീറ്റ് ഇളകി പോയിരിയ്ക്കുന്നിടത്ത്‌ വെള്ളം നിറഞ്ഞു കവിഞ്ഞു അടുത്ത പറമ്പുകളിലേക്ക് ഒഴുകി പോകുന്നു. അവിടെ നിന്നു കൊണ്ട് അമ്പിളി തിരിഞ്ഞു നോക്കി. കരുണൻ പിന്നാലേ വരുന്നുണ്ടോ എന്നാണ് അവൾ ശ്രദ്ധിച്ചത്. ഇരുട്ടിൽ, മഴയിൽ തനിയ്ക്ക് പിന്നിൽ ഒരു നിഴൽ തിളക്കവും കാണുന്നില്ലെന്നായതോടെ അവൾക്ക് ആശ്വാസമായി. രാത്രി വഴിയരുകിലെ പോസ്റ്റുകളിലെ വെളിച്ചവും ഇല്ലാത്തതാണ് കൂടുതൽ ബുദ്ധിമുട്ടായതെന്ന് അമ്പിളിയ്ക്ക് തോന്നി. മഴയായതിനാൽ ആരുംതെരുവ് വിളക്കിന്റെ ഫ്യൂസ് കുത്താതിരുന്നതാവും. ഇനിയുള്ള കുറച്ച് ദൂരം വിജനമാണ്. അവിടെ ആകെയുള്ളത് ലോട്ടറി വിൽപ്പനക്കാരി തങ്കമണിയുടെ അടഞ്ഞു കിടക്കുന്ന വീടാണ്. അതും കടന്നാൽ അമ്പതു മീറ്റർ അപ്പുറം മുതൽ ധാരാളം വീടുകൾ ഉണ്ട്. അമ്പിളി മുമ്പോട്ട് നടന്ന് തങ്കമണിയുടെ വീടിനോട് അടുക്കവേ ഒരു ചെറുകാറ്റടിച്ചു. അവളുടെ കൈകളും മുഖവുമൊക്കെ കുളിർന്ന് വിറയ്ക്കാൻ ആ കാറ്റ് ധാരാളമായിരുന്നു. കാറ്റിൽ സിഗരറ്റ് പുകയുടെ ഗന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ നെഞ്ച് പടപടാ മിടിച്ചു. ആൾ താമസമില്ലാത്ത ഈ വീടിന്റെ പരിസരത്ത് നിന്നാണോ സിഗരറ്റ് പുകയുടെ ഗന്ധം എന്നോർത്ത്‌ അവൾ തങ്ക മണിയുടെ വീടിന് നേർക്ക് നോക്കിയെങ്കിലും പേടികൊണ്ട് പെട്ടന്നവൾ നോട്ടം പിൻവലിച്ചു കളഞ്ഞു. കുറച്ച് കൂടി നടന്ന് അവൾ വീടിന് നേരെ മുൻപിലെത്തിയതും അവിടെ, റോഡിലുള്ള വൈദ്യുത പോസ്റ്റിൽ ചാരി ആരോ ഒരാൾ നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി. അയാൾ കറുത്ത കോട്ടോ, മഴക്കുപ്പായമോ ആണ് ധരിച്ചിട്ടുള്ളത്. അമ്പിളിയ്ക്ക് ആ കാഴ്ച കണ്ട് കാലുകൾ വിറച്ചു.അയാളുടെ കയ്യിൽ നിന്ന് ചെറിയൊരു കനൽ കുത്ത്‌ മുഖത്തിന്‌ നേർക്ക് ഉയർന്നു പോകുന്നു. അൽപ്പ നേരത്തിനുള്ളിൽ വീണ്ടും അന്തരീക്ഷമാകെ സിഗരറ്റ് പുകയുടെ ഗന്ധം പരക്കുന്നു. മുമ്പോട്ട് നടക്കാൻ ആഞ്ഞെങ്കിലും അമ്പിളിയ്ക്ക് കാലുകൾ ചലിപ്പിയ്ക്കാൻകഴിഞ്ഞില്ല "ആ.. ആരാ അത്.." അവൾ മൊബൈലിന്റെ ടോർച്ച് വെളിച്ചം ആ നിൽക്കുന്ന രൂപത്തിന് നേർക്ക് തിരിച്ചു. കണ്ണിന് താഴെ വച്ചു മുഖം പകുതി തൂവാല കൊണ്ട് മറച്ചു കെട്ടിയിരുന്നആ രൂപത്തിന്റെ കണ്ണിൽ വെളിച്ചം തട്ടി തിളങ്ങി അമ്പിളി നോക്കി നിൽക്കേ അയാൾ മുഖം മറച്ചിരുന്ന തൂവാല ഒരു വശത്തേയ്ക്ക് അഴിച്ചു മാറ്റി. എസ്തപ്പാൻ ചിരിച്ചപ്പോൾ അതിനൊരു കഴുകന്റെ വന്യ ഭാവമുണ്ടെന്ന് അവൾക്ക് തോന്നി. ഭയത്താൽ അവളുടെ നെഞ്ചിടിപ്പേറ്റാൻ പര്യാപ്തമായ ഒരു കാഴ്ചയായിരുന്നു അത്. അമ്പിളി പെട്ടന്ന് മുമ്പോട്ട് ഓടാൻതുനിഞ്ഞെങ്കിലും എസ്തപ്പാൻ ഒരൊറ്റ കറക്കത്തിന് അവളുടെ മുൻപിലെത്തി ഒരു കോട്ട പോലെ നിന്നു. അമ്പിളി രണ്ടടി പിന്നോട്ട് മാറിയിട്ട് മൂന്നാമത്തെ ചുവട് വച്ചത് മഴവെള്ളം നിറഞ്ഞു കിടന്ന ഒരു കുഴിയിലേക്കാണ്. അവൾ നില തെറ്റി ഒരു വശത്തേയ്ക്ക് വീഴാൻ പോയപ്പോൾ എസ്തപ്പാൻ ഒറ്റക്കൈ കൊണ്ട് അവളെ താങ്ങി നിർത്തി. "വിട്.. തൊട്ടു പോകരുതെന്നെ.." അവൾ അവന്റെ പിടിവിടുവിയ്ക്കാൻ നോക്കിയെങ്കിലും അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനവളെ തന്നോട് ചേർത്തു നിർത്താനാണ് നോക്കിയത്. "മാറി നിൽക്ക്... എന്നേ തൊടരുതെന്നല്ലേ പറഞ്ഞത്." അവൾ ചീറിക്കൊണ്ട് അവന്റെ നെഞ്ചിൽ കൈ കുത്തി പിന്നോട്ട് തള്ളി. അവനാ കൈ പിടിച്ചടക്കി കയ്യിൽ ഒറ്റ ഉമ്മ നൽകി. നൊടിയിടയിൽ അമ്പിളി കൈ വീശി അവന്റെ മുഖത്തടിച്ചു. "തെമ്മാടിത്തരം കാണിയ്ക്കുന്നോടാ നായേ..." അവൾ വീണ്ടും അവനെ അടയ്ക്കാനായി കൈ വീശിയപ്പോൾ അവനാ കൈക്ക് പിടിച്ച് അവളെ ഒറ്റ കറക്ക് കറക്കി. "അമ്പിളിയുടെ ഇരുകയ്യും പിന്നിലേക്ക് വളച്ചു പിടിച്ച് തന്നോട് ചേർത്തു നിർത്തിയ ശേഷം അവൻ വലതുകൈ കഴുത്തിന് കീഴിലൂടെ ഇട്ട് ശിരസ്സ് പിന്നോട്ട് ചായ്ച്ചു തന്റെ തോളിലേക്ക് വച്ചു. അമ്പിളി അവന്റെ പിടി വിടുവിയ്ക്കാൻ വേണ്ടി ഒന്ന് കുതറി പ്പിടഞ്ഞെങ്കിലും ശരീരം മുഴുവൻ ചങ്ങലയിട്ട് പൂട്ടിയ മാതിരി ഒന്ന് അനങ്ങാൻ പോലും അവൾക്ക് കഴിഞ്ഞില്ല "രക്ഷയില്ല മോളെ.. ഈ രാത്രി നീ എന്റേതാ.. എന്റേത് മാത്രം..." "സമ്മതിയ്ക്കില്ലെടാ ഞാൻ.. ജീവനോടിരുന്നാ ഞാൻ നിന്റാഗ്രഹം നടത്താൻ പോകുന്നില്ല. അല്ലെങ്കിൽ നിനക്കെന്നെ കൊല്ലേണ്ടി വരുമെടാ പട്ടീ.." അവൻ കഴുത്തിലൂടെ ചേർത്തു പിടിച്ചിരിയ്ക്കുന്നതിനാൽ കാറ്റൂതും പോലുള്ള ഒച്ചയേ അവളിൽ നിന്നും പുറത്ത് വന്നുള്ളൂ. "ചത്താലും നിന്നെ ഞാൻ വിടില്ലെടീ.. ഇതെന്റെ പ്രതികാരമാ.. നിന്നോടല്ല, നിന്റെ മാറ്റവനില്ലേ, റോബിച്ചൻ.. ആ തെണ്ടിയ്ക്ക് ഞാൻ കൊടുക്കുന്ന സമ്മാനം... അവനെന്റെ ജീവനെടുക്കാൻ ഒരു പറ്റം ചെന്നായ്ക്കളെയും കൂട്ടി വന്നപ്പോൾ ഓർത്തു കാണില്ല എസ്തപ്പാനും ഒരു സുദിനം വരുമെന്ന്.. എന്നേ വേട്ടയാടിയതിനു പലിശയും, പിഴപ്പലിശയും കൂട്ടി എസ്തപ്പാൻ കൊടുക്കുന്നുണ്ട്.. അവന്റെ ഓരോരുത്തരെയായി ഞാൻ നുള്ളി നുള്ളി എടുക്കുന്നത് കണ്ട് അവൻ നെഞ്ച് പൊട്ടി കരയണം. അവസാനം മതി എനിയ്ക്കവന്റെ ജീവൻ." പറഞ്ഞു നിർത്തിയതും എസ്തപ്പാൻ അമ്പിളിയെ കോരിയെടുത്ത്‌ ചുമലിൽ ഇട്ടു. അവസാനമായി ഒന്ന് കൂടി അവൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും അവന്റെ കൈക്കരുത്തിനു മുമ്പിൽ അതെല്ലാം വൃഥാവിലായിപ്പോയി. ഒരു പുഷ്പം നുള്ളിയെടുത്ത ലാഘവത്തോടെ അവൻ അവളെയും ചുമലിലിട്ടുകൊണ്ട് തങ്കമണിയുടെ വീട്ടിലേക്കുള്ളപടവുകൾ ഇറങ്ങി പോയി. ♦️ ഗോപിയാശാന്റെ കടയ്ക്ക് മുമ്പിൽ എത്തിയിട്ട് കരുണൻ അവിടേയ്ക്ക് നോക്കി. തന്റെ കയ്യെത്തും ദൂരത്ത്‌ തന്റെ മകളുണ്ടെന്ന ചിന്തയിൽ അവന്റെ ഹൃദയമിടിപ്പേറി. താൻ ശ്വസിയ്ക്കുന്ന ഉച്വാസ വായുവിൽ അവളുടെയും ശ്വാസ ഗന്ധമുണ്ട്. അഞ്ചോ ആറോ മണിയ്ക്കൂറിനപ്പുറം തനിയ്ക്ക് തന്റെ മകളോടൊപ്പം ഇരിയ്ക്കാമെന്ന ചിന്തയുണ്ടായതോടെ അവൻ അവിടെ നിന്നും മുമ്പോട്ട് നടന്നു. ആറോ ഏഴോ വർഷത്തിന് ശേഷം താൻ വീണ്ടും ഇവിടേയ്ക്ക് വരുമ്പോഴും അതേ പ്രകൃതിയും, അതേ ആകാശവും... അന്ന് താനിവിടെ നിന്ന് പോകുമ്പോൾ മീനചൂടിൽ കത്തിയുരുകുന്ന പകലായിരുന്നെങ്കിൽ ഇന്ന്‌ വൃശ്ചികത്തിലെ തണുത്ത രാമഴയാണ്. രാത്രിയായതിനാൽ ഇവിടെ ആരെയും അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടില്ലെങ്കിലും നാളെ പകൽ അതൊക്കെ മാറിയേക്കാം.. ഓരോന്നോർത്തു കൊണ്ട് മുമ്പോട്ട് നടന്ന കരുണന്റെ കാലിൽ റോഡിന് കുറുകെ കിടന്ന ഒരു വള്ളി ചുറ്റി അവൻ വേച്ചു വീഴാൻ പോയി. കുനിഞ്ഞു കാലിൽ തപ്പി നോക്കിയപ്പോഴാണ് അതൊരു തുണിയാണെന്ന് അവനറിഞ്ഞത്. തന്റെ കയ്യിലിരുന്ന സിഗരറ്റ് ലൈറ്റിന്റെ ടോർച്ച് വെട്ടം അവൻ താഴേയ്ക്കടിച്ചു നോക്കി. കുറച്ചപ്പുറത്ത്‌ ഒരു ബാഗ് കിടക്കുന്ന കാഴ്ചയും അവന് കാണാൻ കഴിഞ്ഞു. അവൻ വെളിച്ചം അവിടെമ്പാടും വീശിയടിച്ചു. വീണ്ടും റോഡിൽ ഒരു മൊബൈൽ കൂടി കിടക്കുന്നത് കണ്ടതോടെ കരുണൻ അപകടം മണത്തു. (തുടരും) :: അനി പ്രസാദ് #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
അല്ലിയാമ്പൽ (ഭാഗം 10 ) ദിവസങ്ങൾ കടന്നുപോകവേ അല്ലിയും നിവേദുo കൂടുതൽ കൂടുതൽ അറിയുകയായിരുന്നു. പാലാഴി ശരിക്കും സ്വർഗ്ഗമായി മാറിയിരുന്നു. ഒരിക്കൽ മൂകത നിറഞ്ഞുനിന്നിരുന്ന ആ ആലയം ഇപ്പോൾ അവരുടെ പ്രണയത്തിനും ആരുവിന്റെ കൊഞ്ചലിനും മഹേശ്വരിയമ്മയുടെ സമാധാനത്തിനും വഴിയൊരുക്കി വിളങ്ങിനിന്നു. നശിച്ചുവെന്ന് കരുതിയിരുന്ന മകന്റെ ജീവിതം സന്തോഷത്തിൽ പോകുന്നത് കാണുന്ന ഒരമ്മയുടെ ആനന്ദം അനിർവ്വചനീയമാണല്ലോ. അല്ലി കാരണമാണ് പാലാഴി ശബ്ദമുഖരിതമായതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലായിരുന്നു. നവംബർ പതിനൊന്ന്.. ആമിയുടെയും നിവേദിന്റെയും വിവാഹവാർഷികം. പ്രണയിച്ച പെണ്ണിനെ തന്റെ പേരിലുള്ള ആലിലത്താലി ചാർത്തി സിന്ദൂരച്ചുവപ്പിനാൽ സ്വന്തമാക്കിയ ദിനം. ആമിയുടെ ഓർമ്മകളിൽ നിവേദിന്റെ കണ്ണ് നനഞ്ഞപ്പോൾ കൂടപ്പിറപ്പിന്റെ വേർപാടിന്റെ വേദനയിൽ അല്ലിയുടെ മിഴികൾ നിറഞ്ഞൊഴുകി. അന്ന് എല്ലാവരും മൂകരായിരുന്നു. കളിചിരിയില്ലാതെ അന്നത്തെ ദിവസം അവർ ആമിയുടെ വേർപാടിന്റെ നൊമ്പരത്തിൽ കഴിച്ചുകൂട്ടി. അമ്മയും അച്ഛനും നിശ്ശബ്ദരായതിന്റെ അമ്പരപ്പിൽ കുഞ്ഞ് ആരുവും അന്ന് മൗനമണിഞ്ഞു. കിടപ്പറയിൽ ഒന്നുചേർന്നതിന് ശേഷം അന്നാദ്യമായി അവർ പിന്തിരിഞ്ഞു കിടന്നു. ആ നെഞ്ചിലേക്ക് ചായണമെന്നും നെറുകയിലൊരുമ്മ നൽകി അവനെ സാന്ത്വനിപ്പിക്കണമെന്നും അവളേറെ ആഗ്രഹിച്ചുവെങ്കിലും അവന്റെ മാനസികാവസ്ഥ മറ്റാരെക്കാളും നന്നായി അവനെ മനസ്സിലാക്കുവാൻ അവൾക്കായത് കൊണ്ടാകാം അവൾ കട്ടിലിന്റെ ഓരത്തേക്ക് ഒതുങ്ങിക്കൂടിയതും. അന്ന് അല്ലിയുടെ കണ്ണുനീരിനാൽ തലയിണ നനഞ്ഞു കുതിർന്നു. നിവേദിന്റെ മനസ്സിന്റെ നോവ് അതവളിൽ നോവുണർത്തിക്കൊണ്ടേയിരുന്നു. നിവേദിന്റെ മനസ്സിൽ ആമിയായിരുന്നു. ഒരുപാട് ഇഷ്ടത്തോടെ പ്രണയിച്ച പെണ്ണിനെ തന്റേതാക്കുന്ന നിമിഷം. ഏതൊരു പുരുഷന്റെയും പ്രിയനിമിഷങ്ങളിലൊന്ന്. ആമിയോടൊപ്പമുള്ള ഓർമ്മകൾ അവനെ ചിരിപ്പിക്കുകയും അവളില്ലെന്ന യാഥാർഥ്യം അവനെ നൊമ്പരപ്പെടുത്തുകയും ചെയ്തു. ദിവസങ്ങൾ കടന്നുപോയി. മായ്ക്കാൻ കഴിയാത്ത വിഷമങ്ങളില്ലല്ലോ. ആമി നിവേദിനെന്നും നോവുള്ളൊരു ഓർമ്മയായി വീണ്ടും ഒതുങ്ങി. ധനുമാസത്തിലെ ചോതി ആരുവിന്റെ പിറന്നാൾ. അടുത്ത ചില ബന്ധുക്കളെ മാത്രം ക്ഷണിക്കാമെന്നവർ തീരുമാനിച്ചു. കുഞ്ഞിന് വേണ്ടി വസ്ത്രമെടുക്കാൻ മൂവരും ഒന്നിച്ചാണ് പോയത്. കുഞ്ഞുകസവ്‌ മുണ്ടും പച്ച നിറത്തിലെ സിൽക്കിന്റെ ഷർട്ടും അല്ലി തിരഞ്ഞെടുത്തപ്പോൾ കുട്ടിജീൻസും ഷർട്ടും നിവേദ് എടുത്തു. അല്ലിയ്ക്കായി റോയൽ ബ്ലൂവും മഞ്ഞയും കോമ്പിനേഷൻ വരുന്ന പ്യുവർ സോഫ്റ്റ്‌ സിൽക്ക് സാരിയാണ് നിവേദ് തിരഞ്ഞെടുത്തത്. മഹേശ്വരിക്കും അംബികയ്ക്കും വസ്ത്രങ്ങളെടുക്കുവാനും അവർ മറന്നില്ല. തിരികെ വരുന്ന വഴിയിൽ മിസ്റ്റർ ബേക്കറിൽ കയറി മനോഹരമായ കാർട്ടൂൺ തീം വരുന്ന റെഡ് വെൽവെറ്റ് കേക്ക് ആണ് ഓർഡർ ചെയ്തത്. തിരികെ വീട്ടിലെത്തി ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പിറന്നാൾ ദിവസം രാവിലെ തന്നെ മൂവരുമൊന്നിച്ച് ക്ഷേത്രത്തിൽ പോയി. കുടുംബത്തിൽ എല്ലാവരുടെയും പേരിൽ അർച്ചന കഴിപ്പിക്കാൻ അല്ലി മറന്നില്ല. കൂടെ മോന്റെ പേരിൽ പാൽപ്പായസവും കഴിപ്പിച്ചു. ദേവീനടയിൽ നിന്നും പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സ് നിറഞ്ഞിരുന്നു. അവളുടെ മനസ്സിൽ തന്റെ പ്രിയപ്പെട്ടവനോട് പറയുന്നതിനായി ഒരു രഹസ്യം ഉണ്ടായിരുന്നു. വൈകുന്നേരം ഫങ്ഷൻ വച്ചതിനാൽ ഉച്ചയ്ക്ക് സദ്യക്ക് അവർ മാത്രമേയുണ്ടായിരുന്നുള്ളൂ. പായസം കൂട്ടി ചോറ് കഴിച്ചതിന്റെയാകാം മോൻ ഉറക്കം പിടിച്ചു. മോനെ കിടത്തിയിട്ട് തിരിഞ്ഞതും അല്ലിയെ തന്നോട് ചേർത്തുപിടിച്ചു നിവേദ്. ആ തണലിൽ ചായാനിരുന്നതുപോലെ അവൾ അവനിലേക്ക് ചാഞ്ഞുനിന്നു. അല്ലീ... മ്.. എനിക്കറിയാം കുറച്ച് ദിവസങ്ങൾ ഞാൻ നിന്നെ അകറ്റി നിർത്തിയെന്ന്. എന്റെ മാനസികാവസ്ഥ... ബാക്കി പറയാനനുവദിക്കാതെ അല്ലി തന്റെ വിരലുകളാൽ ആ അധരങ്ങൾ ബന്ധിച്ചു. എനിക്കറിയാം നിവേദേട്ടാ.. പരസ്പരം അറിഞ്ഞിട്ടും എല്ലാം തുറന്നു പറഞ്ഞിട്ടുമല്ലേ നമ്മൾ ജീവിതം തുടങ്ങിയത്. ഈ ജന്മം ആമിയെ മറക്കാനാകില്ലെന്ന് എനിക്കറിയാം. എന്റെ കൂടപ്പിറപ്പാണവൾ. ഏട്ടന്റെ നല്ലപാതിയായിരുന്നവൾ. ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് അല്ലിയായാൽ മതി. ആമി.. അവളുടെ വിടവ് നികത്താൻ ആർക്കുമാകില്ല. ആരും ആർക്കും പകരമാകില്ല.. അല്ലിയുടെ മിഴികളിലെ ശാന്തതയിൽ താൻ അലിഞ്ഞു ചേർന്നതുപോലെ അവന് തോന്നി. പറയാതെ തന്നെ മനസ്സിലാക്കുവാൻ അവൾക്ക് സാധിക്കുന്നുവെന്നതിൽ അവന് സന്തോഷം തോന്നി. അധരം അവളുടെ കഴുത്തിൽ പതിഞ്ഞ് കൈകൾ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവളവനെ തള്ളിമാറ്റി. എല്ലാവരും ഇപ്പോൾ വന്ന് തുടങ്ങും.. രാത്രിയാകട്ടെ കാണിച്ചു തരാം.. മീശയുടെ തുമ്പ് പിരിച്ചുകൊണ്ടവൻ അവളെ കുറുമ്പോടെ നോക്കി. അതിന് മുൻപ് ഞാനൊരു സമ്മാനം തരും എന്റെ പ്രാണന്. ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം. അല്ലി തന്റെ പ്രിയപ്പെട്ടവന് നൽകുന്ന അമൂല്യനിധി. കുസൃതിച്ചിരിയോടെ അല്ലി പറഞ്ഞു. എന്ത് സമ്മാനമാ.. കേക്ക് കട്ട് ചെയ്യാൻ സമയമാകുമ്പോൾ പറയാം. അതുവരെ മോൻ ചിന്തിക്ക് എന്താണ് ആ സമ്മാനമെന്ന്. വില നിർവചിക്കാനാകാത്ത അമൂല്യനിധി എന്താകുമെന്ന്.. അവന്റെ മൂക്കിൻത്തുമ്പിൽ മെല്ലെ ഉലച്ചുകൊണ്ട് അവൾ ചിരിച്ചു. നിവേദേ.. താഴെ നിന്നും അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അവനവളുടെ കവിളിൽ അമർത്തി ചുംബിച്ചശേഷം താഴേക്കിറങ്ങി. അവൻ ചുംബിച്ച കവിളിൽ പ്രണയാർദ്രമായി ഒന്ന് തഴുകിയശേഷം അവൾ ആരുവിന്റെ അടുത്തേക്കിരുന്നു. അതീവവാത്സല്യത്തോടെ ആ കുരുന്നിന്റെ നെറുകയിൽ അധരമമർത്തിയശേഷം അവൾ കബോർഡ് തുറന്നു. അതിലെ തടികൊണ്ട് കൊത്തുപണി ചെയ്ത ചെറിയ ചെപ്പ് അവൾ തുറന്നു. അതിൽ സൂക്ഷിച്ചുവെച്ച നിവേദിനായുള്ള സർപ്രൈസ് അവൾ കൈയിലെടുത്തു. നിറകണ്ണുകളോടെ നിറമനസ്സോടെ അതവൾ നെഞ്ചോട് ചേർത്തു. അതൊരു പ്രെഗ്‌നൻസി കിറ്റ് ആയിരുന്നു. രണ്ട് പിങ്ക് വരകൾ തെളിഞ്ഞു നിന്നിരുന്നു അതിൽ. കണ്ണാടിയുടെ മുൻപിൽ നിന്ന് സാരിയുടെ മറ നീക്കിയപ്പോൾ നനുത്ത രോമങ്ങൾ മയങ്ങുന്ന അണിവയർ അനാവൃതമായി. വാവേ... വയറിൽ കൈവച്ചവൾ മെല്ലെ വിളിച്ചപ്പോൾ കവിളിൽ നിന്നും ആനന്ദസൂചകമായി മിഴിനീർ ഒഴുകി തറയിൽ വീണുടഞ്ഞു. ഒരു പെണ്ണിന്റെ ജീവിതത്തിലെ മനോഹരമായ നിമിഷം. തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരം. നിവേദിന്റെ ജീവാംശം. തന്റെ പുരുഷന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന പെണ്ണിന് തോന്നുന്ന അഭിമാനം സന്തോഷം ഇതെല്ലാമായിരുന്നു അവളിൽ. മോനുണർന്നപ്പോൾ അല്ലി ധൃതിയിൽ ബോക്സ്‌ കബോർഡിൽ വച്ചശേഷം ആരുവിനെ എടുത്തു. നിവേദ് എടുത്ത ഡ്രസ്സ്‌ ഇടീപ്പിച്ച് കുഞ്ഞുമായി താഴേക്കിറങ്ങുമ്പോൾ ക്ഷണിച്ചവരിൽ ഏറെയും എത്തിയിരുന്നു. പലരും മാറിമാറിയെടുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആരു വിതുമ്പാൻ തുടങ്ങി. അല്ലിയുടെ നേർക്ക് കൈകൾ നീട്ടി കരഞ്ഞപ്പോൾ അല്ലിയവനെ വാരിയെടുത്ത് മാറോട് ചേർത്ത് സമാധാനിപ്പിച്ചു. അല്ലിയുടെ മാറിലേക്ക് പറ്റിച്ചേർന്ന് അവൻ ശാന്തനായി കിടന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവരിലായിരുന്നു. കേക്ക് കട്ട് ചെയ്യാൻ സമയമായപ്പോൾ അല്ലി മോനെ എടുത്ത് വന്നു. എല്ലാവരും ചുറ്റും കൂടി. അപ്പോഴാണ് ബോക്സ്‌ എടുത്തില്ലെന്ന് അവളോർത്തത്. നിവേദേട്ടാ.. മോനെയൊന്ന് പിടിച്ചേ. ഞാനിപ്പോൾ വരാം. ഒരു മിനിറ്റ്.. ആരുവിനെ നിവേദിനെ ഏല്പിച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി. അകത്തേക്ക് കയറി വന്നവരെ സ്വീകരിക്കാൻ അംബിക ഹാളിലേക്കിറങ്ങി. മഹേശ്വരിയമ്മേ... അംബികയുടെ ഉച്ചത്തിലുള്ള വിളികേട്ട് എല്ലാവരും പകച്ചു. കുഞ്ഞിനെയുമെടുത്ത് നിവേദുo അതിന് പിന്നാലെ മറ്റുള്ളവരും അങ്ങോട്ടേക്കോടി. അവിടുത്തെ കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. നിവേദിലും മഹേശ്വരിയമ്മയിലും ആ കാഴ്ചയുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. അല്ലി ബോക്സുമായി വന്നപ്പോൾ ആരെയും കണ്ടില്ല. ഹാളിലേക്ക് അവൾ നടന്നു. എല്ലാവരും അവളെ സഹതാപപൂർവ്വം നോക്കുന്നുണ്ടായിരുന്നു. കാര്യം മനസ്സിലാകാതെ അല്ലി മുന്നോട്ട് നടന്നു. എന്തുകൊണ്ടോ അകാരണമായി അവളുടെ ഹൃദയമിടിപ്പ് കൂടി. തന്റെ മുൻപിലെ കാഴ്ച വിശ്വസിക്കാനാകാതെ അല്ലി തറഞ്ഞു നിന്നു. ലോകം കീഴ്മേൽ മറിയുന്നത് പോലെ അവൾക്ക് തോന്നി. ഒരു ആശ്രയത്തിനെന്നപോലെ അവൾ ഒന്ന് പരതി. ശ്വാസം പോലുമെടുക്കാൻ അവൾ ഒരുനിമിഷം മറന്നു. കൈയിലെ ബോക്സ് അപ്പോഴും ഇറുകെ പിടിച്ചു. വലംകൈ ഉദരത്തിലേക്കമർന്നു. തൊണ്ടക്കുഴിയിൽ ഒരു നിലവിളി കുരുങ്ങി നിൽക്കുന്നതുപോലെ അവൾക്ക് വല്ലാതെ വേദനിച്ചു. അതിലും വലിയ വേദനയിൽ അവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു. കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോഴും അവൾ കണ്ടു. നിറമിഴികളോടെ തകർന്നു നിൽക്കുന്ന നിവേദിനെ. അവന്റെ മാറിൽ പറ്റിച്ചേർന്ന് അവനെ പുണർന്ന് നിൽക്കുന്ന ആ പെൺകുട്ടിയെ. തന്റെ കൂടപ്പിറപ്പിനെ.. ഒരേ വയറ്റിൽ ഒന്നിച്ച് ജന്മം കൊണ്ട തന്റെ ഇരട്ട സഹോദരിയെ.. ആരുവിന്റെ അമ്മയെ.. അതിലുപരി തന്റെ പ്രാണന്റെ പാതിയായിരുന്നവളെ.. അതവളായിരുന്നു ഈ ലോകത്തിൽനിന്നും വിട ചൊല്ലി മറഞ്ഞെന്ന് കരുതിയവൾ. ആമ്പൽ എന്ന എല്ലാവരുടെയും ആമി !!!!! നിവേദിന്റെ ഭാര്യ !! (തുടരും ) രചന,:: ആർദ്ര #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ
സമർപ്പണം.52 Aniprasad. 🎫🎫🎫🎫🎫 കവലയിലേക്ക് ബസ് കയറാനായി നടന്നു പോകവേ വിജിതയ്ക്ക് പുളിയ്ക്കലെ ബെറ്റിയെ കൂട്ടിന് കിട്ടി. ബെറ്റിയുടെ വീടിന് മുമ്പിലൂടെയാണ് വിജിതയ്ക്ക് കവലയിലേക്ക് പോകേണ്ടിയിരുന്നത്.വിജിത ചെല്ലുമ്പോൾ ബെറ്റി ഗേറ്റ് തുറന്നു പുറത്തേയ്ക്ക് ഇറങ്ങി വരികയാണ്. ബെറ്റി ടൗണിൽ ഒരു ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. "വിജിത എവിടേയ്ക്കാ ഇത്ര രാവിലെ..." ബെറ്റി അവളെ നോക്കി സൗഹൃദ പൂർവ്വം ചിരിച്ചു കൊണ്ട് തിരക്കി. വിജിത തനിയ്ക്ക് ഒരു ജോലി ശരിയായ വിവരവും ഇന്ന്‌ മുതൽ താൻ ഡ്യൂട്ടിയ്ക്ക് കയറുകയാണെന്നും അവളെ അറിയിച്ചു. മുരളീകൃഷ്ണൻ ആക്സിഡന്റ് പറ്റി കിടപ്പിലായിപ്പോയ കാര്യമെല്ലാം ബെറ്റിയ്ക്ക് അറിയാമായിരുന്നു. "ആ സൂപ്പർ മാർക്കറ്റ് നമുക്ക് അറിയാവുന്നതല്ലേ. അതിന്റെ നേരെ മുന്നിലാ ബസ് സ്റ്റോപ്പ്. അവിടെ ബസ് ഇറങ്ങിയാൽ നേരെ റോഡ് മുറിച്ചു കടന്ന് ചെന്ന് കയറുന്നത് സൂപ്പർ മാർക്കറ്റിലേക്കാ.. അത് സൂപ്പർ മാർക്കറ്റ് മാത്രമല്ലല്ലോ., ഒരു മിനി ഷോപ്പിംഗ് മാൾ കൂടിയല്ലേ.. അതേതോ ഒരു ലണ്ടൻ കാരി സ്ത്രീയുടേതാണെന്ന് ഹോസ്പിറ്റലിൽ സ്റ്റാഫുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ഞാനൊക്കെ അവിടുന്നാ മിക്ക സാധനങ്ങളും വാങ്ങുന്നത്. ഇനി ഏതായാലും വിജിത അവിടെ ഉള്ള സ്ഥിതിയ്ക്ക് തിരക്കിൽ നിന്നും ഒഴിവായി കിട്ടുമല്ലോ..." "ഞാനിന്ന് ആദ്യമായി അങ്ങോട്ട് പോകുന്നതേ ഉള്ളേ..." അവൾക്കൊപ്പം നടന്നെത്തുന്നതിനിടയിൽ വിജിത പറഞ്ഞു. അവർ സ്റ്റോപ്പിൽ എത്തുമ്പോൾ അഞ്ചോ എട്ടോ പേർ അവിടെ വന്നു ബസ് കയറാനായി നിൽപ്പുണ്ട്. അവർക്കെല്ലാം സ്ഥിര യാത്രക്കാരിയായ ബെറ്റിയെ പരിചിതമായിരുന്നു. അവർ ബെറ്റിയോട് സംസാരിയ്ക്കവേ വിജിതയെയും പരിചയപ്പെട്ടു. വിദ്യാർത്ഥിനികളും, ടൗണിലെ കടകളിലോ മറ്റോ ജോലിയ്ക്കായി പോകുന്നവരുമൊക്കെയാണ് അത്. "സമയമായിട്ടും ബസിന്റെ ഇരമ്പം കേൾക്കുന്നില്ലല്ലോ ചേച്ചീ..." ഒരു വിദ്യാർത്ഥിനി കയ്യിലെ വാച്ചിലേക്ക് നോക്കികൊണ്ട് അസ്വസ്ഥതയോടെ പറഞ്ഞു. അവൾക്ക് എട്ടരയ്ക്ക് മുമ്പ് ട്യൂഷൻ സെന്ററിൽ എത്തേണ്ടതാണ്. അതല്ലെങ്കിൽ രാവിലത്തെ ട്യൂഷൻ ക്ലാസ് മിസ്സായി പോകും. സമയം എട്ടു പത്ത്‌ കഴിഞ്ഞതോടെ വിജിതയ്ക്കും ആധിയായി. സമയമായിട്ടും ബസ് കാണാതായതോടെ അവരെല്ലാം തമ്മിൽ തമ്മിൽ അന്വേഷണമായി. ഇതിനിടെ പ്രൈവറ്റ് ബസിന്റെ ഡ്രൈവറുടെ നമ്പർ കയ്യിലുണ്ടായിരുന്ന ആരോ ഒരാൾ ഡ്രൈവറെ ഫോണിൽ വിളിച്ചു നോക്കി. "പത്ത്‌ പതിനഞ്ചു മിനിറ്റെടുക്കും. വണ്ടിയുടെ ടയർ പഞ്ചറായി വഴിയിൽ കിടക്കുവാ.. അവർ ജോലി തുടങ്ങിയിട്ടേയുള്ളൂ.." ഫോൺ ചെയ്തയാൾ എല്ലാവർക്കും കേൾക്കാൻ പാകത്തിൽ പറഞ്ഞു. "അടുത്ത ബസ് എത്രാമണിയ്ക്കാ ബെറ്റി.." വിജിത ആധിയോടെ തിരക്കി. ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ഒരു ദുരവസ്ഥ വന്നതിൽ അവൾക്ക് വിഷമമായി. ഇന്ന് താമസിച്ച് കയറി ചെല്ലുക എന്ന് വച്ചാൽ തന്നെ അത് താൻ അവിടുത്തെ നോട്ടപ്പുള്ളി ആകുന്നതു പോലെയാണ്. "വിജിത ഇന്ന് ആദ്യമായി ജോലിയ്ക്ക് ചെല്ലുന്നതല്ലേ. അവിടെ എട്ടരയ്ക്ക് എത്തണമെങ്കിൽ ഇനി ഏതെങ്കിലും ഓട്ടോ വിളിച്ചു പോവുകയേ നിർവാഹമുള്ളൂ.. അടുത്ത ബസ് ഇനി ഏട്ടരയ്ക്കാ.. അത് അവിടെ ചെല്ലുമ്പോ തന്നെ ഒമ്പതു മണി അടുപ്പിച്ചാകും.." വിജിത എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേ ബെറ്റി ചെന്ന് കുറച്ചപ്പുറത്ത്‌ കിടന്ന ഒരു ഓട്ടോ വിളിച്ചു കൊണ്ട് വന്നു. ഓട്ടോ വിജിതയ്ക്ക് മുമ്പിൽ നിർത്തിയിട്ട് അവൾ കയറിക്കോളാൻ നിർദേശിച്ചു. "നാളെയോ മറ്റന്നാളോ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഒരു ദിവസം പത്തോ ഇരുപതോ മിനിറ്റ് താമസിച്ച് ചെന്നാൽ സൂപ്രണ്ട് തരുന്ന സമ്മാനം സ്ഥിരം വാങ്ങിയ്ക്കുന്നയാളാ ഞാൻ. അപ്പോൾ ആദ്യത്തെ ദിവസം തന്നെ വിജിത തോന്നും പോലെ കയറിചെന്നാൽ എന്താ കിട്ടാൻ പോകുന്നതെന്ന് പറയേണ്ടല്ലോ..." വിജിതഓട്ടോയ്ക്കുള്ളിലേക്ക് കയറിയിരുന്നപ്പോൾ ബെറ്റി പറഞ്ഞു. "രമേശാ, എട്ടരയ്ക്ക് അഞ്ച് മിനിട്ടുള്ളപ്പോൾ ഞങ്ങളെ സേവ്യേഴ്‌സിന്റെ മുമ്പിൽ ഒന്നിറക്കണേ.. അത്യാവശ്യമാ.. വേണ്ടുന്ന സ്പീഡിൽ വിട്ടോ.." ബെറ്റി പറയുന്നത് കേട്ട് ആ ചെറുപ്പക്കാരൻ ഓട്ടോ ഡ്രൈവർ തല തിരിച്ച് നോക്കി. "നടക്കില്ല ചേച്ചീ. ഇപ്പോൾ തന്നെ എട്ട് ഇരുപതായി. നമ്മുടെ ഈ റോഡിലൂടെ അഞ്ച് മിനിറ്റ് കൊണ്ട് എട്ട് കിലോമീറ്റർ സഞ്ചരിയ്ക്കുന്ന മന്ത്രവിദ്യയൊന്നും എനിയ്ക്കറിയില്ല.." "എന്നാലും ഒന്ന് ശ്രമിച്ചു നോക്കരുതോ.. ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ..." "ചേച്ചി പറഞ്ഞ സമയത്തിന് നിങ്ങളെ എനിയ്ക്കവിടെ എത്തിയ്ക്കാൻ പറ്റില്ല. എന്നാലും ഞാൻ മൂലം ഒരു സെക്കന്റ് പോലും വൈകാനിടയാകില്ല. പോരേ..." ബെറ്റി അതിന് മറുപടിയൊന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഓട്ടോ അതിന്റെ പരമാവധി സ്പീഡിൽ സഞ്ചരിച്ചിട്ടും വിജിതയ്ക്ക് തോന്നി അതിനുവേഗത പോരെന്ന്. അവസാനം വാച്ചിന്റെ മിനിറ്റ് സൂചി ആറിൽ നിന്നും തെന്നി നീങ്ങുന്നത് മിടിയ്ക്കുന്ന ഹൃദയത്തോടെ അവൾ നോക്കിയിരുന്നു. ഓട്ടോ നിന്ന ശേഷം ബെറ്റി അവളുടെ കയ്യിൽ തൊടുമ്പോഴാണ് വിജിത സ്ഥലമെത്തി എന്ന് അറിയുന്നത്. വിജിത കാശ് എടുക്കാനായി ബാഗ് തുറക്കുന്നത് കണ്ടപ്പോൾ ബെറ്റി തടഞ്ഞു. "പെട്ടന്ന് ചെന്ന് കയറാൻ നോക്ക്. കാശിന്റെ കണക്കൊക്കെ പിന്നെ പറയാം..." പിന്നീട് ബെറ്റി ഡ്രൈവറോട് തന്നെ ഹോസ്പിറ്റലിൽ വിട്ടേക്കാൻ പറഞ്ഞു. ഓട്ടോ നീങ്ങി മാറും മുമ്പേ വിജിത അതിന്റെ പിന്നിലൂടെ നടന്ന് റോഡ് ക്രോസ്സ് ചെയ്ത് സൂപ്പർമാർക്കറ്റിന്റെ മുന്നിലേക്ക് ചെന്നു. നീളത്തിലുള്ള പത്തോ പന്ത്രണ്ടോ ഷട്ടറുകൾ തുറന്നു കഴിഞ്ഞിരുന്നു. അകത്തെ തിളങ്ങുന്ന ഗ്ലാസ്സിനുള്ളിലൂടെ ആൾക്കാർ നടക്കുന്നത് കാണാം. പാർക്കിങ് ഏരിയയിൽ ഒന്നോരണ്ടോ കാറുകൾ കിടപ്പുണ്ട്. അതിലൊരെണ്ണം വിലയേറിയ വിദേശ നിർമ്മിത കാറായിരുന്നു. മെയിൻ വാതിലിന് പുറത്ത്‌ എന്തൊക്കെയോ സാധനങ്ങൾ എടുത്ത്‌ വച്ചുകൊണ്ടിരുന്ന രണ്ട് പെൺകുട്ടികൾ അവളെ കണ്ട് അമ്പരപ്പോടെ നോക്കി.അവർ രണ്ടുപേരും ഭംഗിയായി യൂണിഫോം ധരിച്ചിട്ടുള്ളവരായിരുന്നു. "വിജിത ചേച്ചിയാണോ...ഇന്ന്‌ ജോയിൻ ചെയ്യാൻ വരുമെന്ന് പറഞ്ഞിരുന്ന..." അതിൽ ഒരു പെൺകുട്ടി അവളെ നോക്കി വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു. "അതെ മോളേ..എനിയ്ക്കിവിടെ എങ്ങിനാണെന്നൊന്നും അറിയില്ല.. ബസ് ഇത്തിരി താമസിച്ചത് കൊണ്ട് ലേറ്റാവുകയും ചെയ്തു.." "ഫ്ലോർ മാനേജർ ദീപക് സാറിനെ പോയി കാണ് ചേച്ചീ.. അത് കഴിഞ്ഞു രെജിസ്റ്ററിൽ സൈൻ ചെയ്യണം.. അത് ഫസ്റ്റ് ഫ്ലോറിലാ.. അവിടെ മാഡം കാണും.." അവർ വിജിതയോട് പറഞ്ഞശേഷം ജോലി തുടർന്നു. ഭംഗിയായി വസ്ത്ര ധാരണം ചെയ്ത, ജോലിക്കാർക്ക് നിർദേശങ്ങൾ നൽകികൊണ്ട് നിന്ന മധ്യവയസ്കനായ ആളുടെ അടുത്തേയ്ക്ക് ചെന്ന് വിജിത സ്വയം പരിചയപ്പെടുത്തി. "ഇവിടുത്തെ ഡ്യൂട്ടി ടൈം പത്ത്‌ മണിയല്ല. ഇതൊരു സർക്കാർ ഓഫീസും അല്ല.. ഇവിടെ ഡ്യൂട്ടി തുടങ്ങുന്നത് എട്ടര മണിയ്ക്കാണ്. അതറിയില്ലേ നിങ്ങൾക്ക്." വിജിത താൻ താമസിയ്‌ക്കാനുണ്ടായ സാഹചര്യം അയാളോട് വിശദമാക്കി. "അതൊന്നും ഒരു എസ്ക്യുസ് അല്ല വിജിതാ.. നിങ്ങളുടെ നാട്ടിൽ നിന്ന് ഇവിടേയ്ക്ക് വരാൻ ആകെ ഒരു ബസ് മാത്രമല്ലല്ലോ ഉള്ളത്... ആണോ.. താങ്കൾ ഈ പറഞ്ഞ ബസിനു മുൻപും ടൗണിലേക്ക് അവിടെ നിന്നും ബസ് പോന്നിട്ടുണ്ട്... എന്താ...ഇല്ലേ.." "സാർ.." ശരി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മരിയാ മാഡത്തോട് പറഞ്ഞേക്ക്. മാഡം ഓഫീസിലുണ്ട്.. ഓഫീസ് മുകളിലാണ്.. ജ്വല്ലറി ഷോപ്പിനോട് ചേർന്ന്. മാഡം സമ്മതിച്ചാൽ വന്നു ജോയിൻ ചെയ്യാം" അയാൾ ഇനി തനിയ്ക്കൊന്നും പറയാനില്ലെന്ന മട്ടിൽ അവിടെ നിന്നും നടന്നു മാറി. വിജിത ആരെയും ശ്രദ്ധിയ്ക്കാതെ മുകൾ നിലയിലേക്കുള്ള പടവുകൾ കയറി പോയി. ആ ഫ്ലോർ മുഴുവൻ ശീതീകരിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി. ഇരുണ്ട ചില്ല് വാതിലുകൾ മറ തീർത്ത വിശാലമായ ഓഫീസ് റൂമിന്റെ വാതിൽ തുറന്ന് വിജിത അകത്തേയ്ക്ക് ചെല്ലുമ്പോൾ ലാപ് ടോപ്പിൽ നിന്നും മുഖമുയർത്തി മരിയ സേവ്യർ അവളെ ഒന്ന് നോക്കി. പിന്നീട് യാതൊന്നും ശ്രദ്ധിയ്ക്കാത്ത മട്ടിൽ അവർ താൻ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. രണ്ട് മിനിറ്റോളം സമയം വിജിത കാത്ത്‌ നിന്നു. വെളുത്ത്‌ തുടുത്ത സുന്ദരിയായ ഒരു യുവതിയായിരുന്നു മരിയ. സ്‌ട്രെയിറ്റൻ ചെയ്ത നീൾ മുടി അവർ കഴുത്ത്‌ വെട്ടിയ്ക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചിതറി വീണുകൊണ്ടിരുന്നു. വില കൂടിയ, നിറയെ അലങ്കാരപ്പണികൾ ചെയ്ത ഒരു ആകാശ നീല സിൽക്ക് സാരിയായിരുന്നു അവരുടെ വേഷം. കഴുത്തിൽ ഒരു വജ്രമാല മാത്രം. ഇരു കയ്യിലും കല്ലുകൾ പതിച്ച ഓരോ സ്വർണ്ണ വള കിടപ്പുണ്ട്. ലാപ് ടോപ്പ് അടച്ച് വച്ച ശേഷം അവർ ഫോണെടുത്ത്‌ ആരെയോ വിളിച്ചു. "മിന്നൂ.. നീ എവിടെയാ മോളേ..." അവർ ചോദിയ്ക്കുന്നു. "ഇവിടെ വാ. മമ്മ ഇറങ്ങുകയാണ്. അല്ലെങ്കിൽ നീ അവിടെ നിന്നോളൂ. മമ്മ അങ്ങോട്ട് വരാം.." അവർ കോൾ കട്ട് ചെയ്തിട്ട് മൊബൈൽ എടുത്ത്‌ ബാഗിലേക്ക്‌ വച്ച് പോകാൻ തുടങ്ങുകയാണെന്ന് കണ്ടപ്പോൾ വിജിത അവരെ 'മാഡം 'എന്ന് വിളിച്ചു. "നീ പോയില്ലേ.. എന്താ കാര്യം..." മരിയാ സേവ്യർ തിരക്കി. "ദീപക് സാർ പറഞ്ഞു മാഡത്തെ വന്നു കാണാൻ..." വിജിത വിനയത്തോടെ പറഞ്ഞു. തന്റെ മുമ്പിൽ നിൽക്കുന്ന,ആരിലും അസൂയ ജനിപ്പിയ്ക്കുന്ന ആ സൗന്ദര്യത്തെ ഒരു തവണ കൂടി മരിയ നോക്കി. "ഇവിടെ ജോലിയ്ക്ക് വരുമ്പോ കൃത്യ സമയത്ത്‌ എത്തിയ്ക്കോളണം.. ബുദ്ധിമുട്ടാണെങ്കിൽ വേറേ ഇടം നോക്കാം. സിറ്റിയിൽ ഇപ്പോൾ ജോബ് വേക്കൻസികൾ ധാരാളമുള്ളതല്ലേ.. നിനക്ക് തോന്നുന്ന സമയത്തിന് വന്നു ചെയ്തിട്ടുപോകാൻ ഇവിടെ ജോലിയില്ല..." "മാഡം.. ഞാൻ..." "മിണ്ടരുത് എന്റെ മുമ്പിൽ നിന്ന്. നിനക്ക് എന്ത് പറയാനുണ്ടെങ്കിലും അത് നിന്റെ വീട്ടിൽ.. ഇവിടെ വേണ്ട ഇവിടുത്തെ അവസാന വാക്ക് ഞാനാണ്. മനസിലായോടീ... പൊയ്ക്കോളാൻ പറഞ്ഞാൽ പൊയ്ക്കോണം..." അവർ ദേഷ്യത്തോടെ അവളെ നോക്കി. വീണ്ടും അവർ ഫോണെടുത്ത്‌ മിന്നുവിനെ വിളിച്ചതും വിജിത ആ റൂമിൽ നിന്ന് തിരിച്ചിറങ്ങി. ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് അവൾക്ക് തോന്നി. ഇവിടുത്തെ ജോലി തനിയ്ക്ക് വിധിച്ചിട്ടില്ല. തിരികെ പോവുക തന്നെ. എന്നാലും ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്നിട്ട് ഇതാണല്ലോ ഗതി. അവൾക്ക് മക്കളെ കുറിച്ചും, മുരളീകൃഷ്ണനെ കുറിച്ചും ഓർക്കേ സങ്കടം വന്നു. എല്ലാം പതിയെ ഒരു കരയ്ക്ക് അടുപ്പിയ്ക്കാം എന്ന് മനസ്സിൽ കൊതിച്ച് വന്നതാണ്. . നിരാശയും, വെറും കയ്യുമായി ഇവിടെ നിന്നും മടങ്ങേണ്ടി വന്നല്ലോ ദൈവമേ. തന്റെ കണ്മുമ്പിലൂടെ , തന്റെ നിറ കണ്ണുകൾ ആരും കാണാതിരിയ്ക്കാനായി ശിരസ്സ് കുനിച്ചു നടന്ന് പോകുന്ന വിജിതയെ ദീപക്ക് വിളിച്ചു. "അവിടെ നിൽക്ക്.." വിജിത നിന്നെങ്കിലും അയാളെ മുഖമുയർത്തി നോക്കിയില്ല. "മരിയാ മാഡത്തെ കണ്ടില്ലേ നിങ്ങൾ.." അയാൾ ചോദിച്ചു. അവൾ കണ്ടെന്നോ, ഇല്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം തലയാട്ടി. "മാഡം എന്ത് പറഞ്ഞു..." "ഞാൻ പൊയ്ക്കോട്ടെ സാർ.." വിജിതപെട്ടന്ന് മുഖമുയർത്തി അയാളെ നോക്കി. അവളുടെ കൺപീലികളിൽ നനവുണ്ടായിരുന്നെങ്കിലും മുഖത്ത്‌ ഒരു വരുത്തി തീർത്ത ചിരിയുണ്ടായിരുന്നു "അവിടെ നിൽക്ക്.." അയാൾ പറഞ്ഞു. വിജിത മടങ്ങിപ്പോയാൽ എപ്പോഴെങ്കിലും സോമശേഖരനെ കാണുമ്പോൾ തനിയ്ക്ക് ഇവിടെ വലിയ വിലയൊന്നും ഇല്ലെന്ന് അവന് തോന്നരുതല്ലോ എന്നാണ് ദീപക് കരുതിയത്. അഞ്ച് മിനിറ്റിനുള്ളിൽ ദീപക് ചെന്ന് മരിയയെ കണ്ടശേഷം തിരികെ വന്നു.അപ്പോൾ അയാളുടെ മുഖം വല്ലാതെ മുറുകിയിട്ടുണ്ടായിരുന്നു. "വിജിത... ഇവിടെ ഈ ബിൽഡിങ്ങിൽ പത്തോളം സ്ഥാപനത്തിലായി എത്ര സ്റ്റാഫുകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ...അവർക്കാർക്കും നൽകാത്ത ഒരു ആനുകൂല്യവും നിങ്ങൾ ഇവിടെ നിന്ന് പ്രതീക്ഷിച്ചേക്കരുത്. കേട്ടല്ലോ... കൃത്യനിഷ്ട്ടയാണ് എല്ലാത്തിന്റെയും മുഖമുദ്ര എന്ന് നിർബന്ധമുള്ള ആളാണ്‌ മേഡം... ഇനി ഒരു തവണ കൂടി ഇത് ആവർത്തിക്കരുത്.. നിങ്ങളുടെ രക്ഷയ്ക്ക് ഞാനല്ല, പിന്നെ ആരും വരില്ല. മനസിലായോ..." വിജിത തലയാട്ടിക്കൊണ്ട് അയാളെ നോക്കി തൊഴുതു. അയാൾ പോയി ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ട് വന്നശേഷം വിജിതയെ കൊണ്ട് പോയി ജോലി ചെയ്യേണ്ട സെക്ഷൻ കാണിച്ചു കൊടുക്കാൻ പറഞ്ഞു. ബില്ലിംഗ് സെക്ഷനിൽ തന്നെ ആറു കൗണ്ടറുകൾ ഉണ്ട്. അതിൽ നാലാമത്തെ കൗണ്ടർ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ആപെൺകുട്ടി അവളോട് ഇവിടെയാണ്‌ ചേച്ചി ജോലി ചെയ്യേണ്ടത് എന്ന് പറഞ്ഞേൽപ്പിച്ചു. അപ്പോഴേയ്ക്കും തൊട്ടടുത്ത കൗണ്ടറിൽ നിന്നും മാലിനി എന്ന പെൺകുട്ടി എണീറ്റ് വന്ന് അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു. മനസ്സിൽ കരുതിയത് പോലെ അത്രയൊന്നും ബുദ്ധിമുട്ട് ഇതിനില്ല എന്ന് വിജിതയ്ക്ക് തോന്നി. മറ്റൊരു കൗണ്ടറിൽ ബില്ലടിയ്ക്കാൻ നിന്ന ഒരു കസ്റ്റമറിന്റെ കയ്യിലിരുന്ന ബാസ്ക്കറ്റ് വാങ്ങിക്കൊണ്ട് വന്ന് മാലിനി, വിജിതയ്ക്ക് മുമ്പിൽ വച്ചു കൊടുത്തു. "ഒന്ന് നോക്ക് ചേച്ചീ...".മാലിനി തന്നെ ബാസ്ക്കറ്റിൽ നിന്നും ഓരോ ഐറ്റംസ് എടുത്ത്‌ വിജിതയ്ക്ക് മുമ്പിൽ മേശപ്പുറത്തേയ്ക്ക് വച്ചു. ബാക്കിയുള്ളവർ ചെയ്യും പോലെ അത്ര വലിയ സ്പീഡ് ഒന്നും ഇല്ലായിരുന്നെങ്കിലും പെട്ടന്ന് തന്നെ വിജിത ജോലി തീർത്തു. "അത്രേയുള്ളൂ.." വിജിതയെ നോക്കി ഒന്ന് ചിരിച്ച ശേഷം മാലിനി തന്റെ കൗണ്ടറിലേക്ക് പോകും മുമ്പ് വിജിത അവൾക്ക് നന്ദി പറഞ്ഞു. "നന്ദി വേണ്ട. ചിലവ് ചെയ്‌താൽ മതി. ശമ്പളം കിട്ടുമ്പോ. ഒരു ചായയും, കടിയും. പുറത്ത് നിന്ന്.. കേട്ടോ..." മാലിനി തന്റെ സീറ്റിലേക്ക് മടങ്ങിപ്പോന്നു. ഉച്ചയ്ക്ക് ഒരു സ്ത്രീവന്നു വിജിതയെ കൂട്ടിക്കൊണ്ട് പോയി അവൾക്കുള്ള യൂണിഫോമിന്റെ ബ്ലൗസ് തൈയ്ക്കാനുള്ള അളവെടുത്തു. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ഇവിടെ വന്ന് സാരിയും ബ്ലൗസും വാങ്ങിക്കൊണ്ട് പൊയ്ക്കൊള്ളണമെന്ന് അവർ അവളോട് പറഞ്ഞു. അവൾക്കുള്ള ഐഡന്റിറ്റി കാർഡും വൈകുന്നേരം തന്നെ അവളുടെ കയ്യിൽ കിട്ടി. ഉച്ചയ്ക്ക് അവിടെ നിന്നും ആഹാരം കഴിയ്ക്കാൻ മാലിനി വിളിച്ചെങ്കിലും അവൾ താൻ കൊണ്ട് വന്ന ചോറ് എടുത്തുകൊണ്ട് പോയി അവർക്കൊപ്പമിരുന്നു കഴിച്ചു. ആരൊക്കെയോ വന്ന് തന്റെ പാത്രത്തിൽ നിന്നും തോരനും, അവിയലും, ചമ്മന്തിയും ഒക്കെ നുള്ളി പകുത്തെടുക്കുന്നത് കണ്ടപ്പോൾ വിജിതയ്ക്ക് സന്തോഷം തോന്നി. മാലിനി കൊടുത്ത മോര് കറിയും അച്ചാറും കൂട്ടിയാണ് അവൾ ഊണ് കഴിച്ചത്. ആഹാരം കഴിച്ച ശേഷം അവൾ ദേവികയെ വിളിച്ചു വിശേഷങ്ങൾ പറഞ്ഞു. വീട്ടിലെ കാര്യങ്ങൾ ഒന്നും തിരക്കിയില്ലെങ്കിലും അവൾ മുരളീകൃഷ്ണനെ കുറിച്ച് അവളോട് ചോദിച്ചു. "ഞാനില്ലേ ഏട്ടത്തീ ഇവിടെ. ഏട്ടത്തി ധൈര്യമായിട്ട് ഇരുന്നോ.." ദേവിക പറഞ്ഞു. വീണ്ടും വന്ന് തന്റെ സീറ്റിൽ ഇരിയ്ക്കുമ്പോൾ അവൾക്ക് തോന്നി തന്റെ മനസ്സ് ഇപ്പോൾ വല്ലാത്ത ആഹ്ലാദത്തിലാണെന്ന്. ജീവിതത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ ഒരു ധൈര്യമൊക്കെ തോന്നുന്നുണ്ട്. ആരുടേയും മുമ്പിൽ കൈനീട്ടാതെ, അന്യന്റെ പോക്കറ്റിനെ ആശ്രയിയ്ക്കാതെ തനിയ്ക്ക് തന്റെ കുടുംബം പോറ്റാം. വൈകുന്നേരമൊക്കെ ആയതോടെ അവിടുത്തെ സാഹചര്യവുമായി അവൾ നന്നായി പൊരുത്തപ്പെട്ടു. നാല് മണിയ്ക്ക് ആരോ നേരത്തെ പോയതിനാൽ അതിന് ശേഷം അവൾക്ക് ഡ്യൂട്ടി നോക്കേണ്ടി വന്നത് സെക്കന്റ് ഫ്ലോറിലെ ടെക്സ്റ്റയിൽ ഷോപ്പിലാണ്. അവിടെയും അവൾക്ക് ബുദ്ധിമുട്ടേതും ഉണ്ടായില്ല. സൂപ്പർ മാർക്കറ്റിനെ അപേക്ഷിച്ച് അവിടെ എല്ലാം ഗൂഗിൾ പേ വഴിയായിരുന്നു ഇടപാടുകൾ നടത്തേണ്ടത്. ഏഴു മണി ആയപ്പോഴാണ് അവൾക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങാൻ പറ്റിയത്. (തുടരും) രചന,:: അനി പ്രസാദ് #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
സൈരന്ദ്രി ഭാഗം 8 "എന്നിട്ട് ആളെവിടെ?" ചോദിക്കുന്നതിനൊപ്പം സൈറ എഴുന്നേറ്റ് അകത്തേക്ക് നടന്നിരുന്നു.. ഇവൾക്ക് എവിടെയും യാതൊരു പരിചയക്കുറവുമില്ലല്ലോ എന്നോർത്തുകൊണ്ട് സാം പിന്നിൽ നടന്നു.. "പപ്പ കഞ്ഞി കുടിക്കുവാണോ?... " ചോദിച്ചു കൊണ്ട് റൂമിലേക്ക് കടന്നവളെ കണ്ട് സാമിൻ്റെ മമ്മി സലീന തിരിഞ്ഞു നോക്കി.. ആളെ മനസ്സിലാവാത്തതിനാൽ അവരുടെ നെറ്റി ചുളിഞ്ഞു.. " മമ്മീ.. തറവാട്ടില് വന്ന കുട്ടിയാ.. സൈരന്ദ്രി.." പിന്നാലെ വന്ന സാം അവളെ പരിചയപ്പെടുത്തി. ആളെ അറിഞ്ഞതും സലീന നിറഞ്ഞ്ചിരിച്ചു.. അവരുടെ വെളുത്ത കവിൾത്തടങ്ങൾ വിടർന്നപ്പോൾ പ്രേത്യേക ഭംഗിയുണ്ടെന്ന് തോന്നി സൈറക്ക്.. അടുത്തു കിടന്ന കസേരയിലേക്ക് ഇരിക്കാൻ കൈ കൊണ്ട് കാണിച്ചവർ... അപ്പ അവളെ നോക്കിയൊന്ന് പതിയെ ചിരിച്ചു..സാമിൻ്റെ അപ്പയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി... കഞ്ഞിയിറക്കുമ്പോൾ അപ്പയുടെ വയ്യായ്ക കണ്ട് സാം വേഗം പുറവും നെഞ്ചുമെല്ലാം തടവിക്കൊടുക്കുന്നുണ്ട്.. "ഈ തണുപ്പുകാലത്ത് അപ്പായ്ക്ക് തീരെ വയ്യാതാവും.. ഹോസ്പിറ്റലും വീടുമായിട്ടങ്ങനെ കൂടും ഞങ്ങൾ ല്ലേ.. അപ്പാ.. " സൈറയോട് പറയുന്നതിനിടെ അവൻ അപ്പയോടും ചിരിയോടെ പറഞ്ഞപ്പോൾ അയാൾ വയ്യായ്കക്കിടയിലും നേർത്തൊരു ചിരി പകരം നൽകിയവന്.. കഞ്ഞി മതിയെന്ന് പപ്പ കൈയ്യുയർത്തി പറയുമ്പോൾ കണ്ണുരുട്ടി ദേഷ്യം പ്രകടിപ്പിക്കുന്ന മമ്മിയെ കണ്ടപ്പോൾ സൈറയുടെ ചുണ്ടിൽ അവളറിയാതെ ചിരി വിരിഞ്ഞു.. ചൂടുവെള്ളത്തിൽ അപ്പായുടെ മുഖവും വായുമെല്ലാം കഴുകി വൃത്തിയാക്കി കിടത്തി കമ്പിളിപ്പുതപ്പ് കൊണ്ട് പുതപ്പിച്ച ശേഷം സാം പുറത്തേക്ക് നടന്നു. പിന്നാലെ സൈറയും സലീനയും.. പിന്നിൽ കൈയ്യടി ശബ്ദം കേട്ട് പെട്ടന്ന് സൈറ തിരിഞ്ഞു നോക്കുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന സലീനയെ കണ്ടു.. "എടുത്തോ മമ്മീ... ദാ വരുന്നു... "സാം പറയുന്നത് കേട്ടു.. "എടോ താനെന്താ അന്തംവിട്ട് നിൽക്കണെ... മമ്മിയെ കണ്ടിട്ടാണോ?"സൈറയുടെ നിൽപ്പ് കണ്ടവൻ ചോദിച്ചു. സൈറ അതെയെന്ന് തലയനക്കി.. "മമ്മിക്ക് സംസാരിക്കാൻ കഴിയില്ലെടോ..പക്ഷേ.. കേൾക്കാം.. തന്നേം കൂട്ടി ചായ കുടിക്കാൻ വരാൻ പറഞ്ഞതാ ഇപ്പോൾ.. താൻ വാ.. ഇല്ലേൽ ഇനി പാത്രങ്ങൾ ശബ്ദമുണ്ടാക്കാൻ തുടങ്ങും.." "എടോ.. താൻ ബീഫ് കഴിക്കില്ലേന്ന് മമ്മി ചോദിക്കുന്നു .. "സാം ടേബിളിനരികിലേക്ക് നടക്കുമ്പോൾ ചോദിച്ചു.. " കഴിക്കും.പക്ഷേ..എനിക്കിപ്പൊ ചായമാത്രം മതീട്ടോ... ഇപ്പൊ കഴിച്ചിറങ്ങിയതേയുള്ളൂ... " സലീന ഒഴിച്ചു വെച്ച ഗ്ലാസെടുത്ത് കയ്യിൽ പിടിച്ചവൾ.. സലീനയുടെ മുഖം വാടി.. സൈറയും സാമും അത് ശ്രദ്ധിച്ചു.. " വീട്ടിലേക്ക് ആര് വന്നാലും എന്തേലും കൊടുത്തില്ലേൽ മമ്മിക്ക് വല്യ വിഷമമാവും.. താനെന്തെങ്കിലും കഴിക്ക്.. "സാം പതിയെ പറഞ്ഞു. അൽപ്പം പോലും വിശപ്പ് തോന്നിയില്ലെങ്കിലും സലീനയുടെ പ്ലേറ്റിലിരുന്ന അപ്പം മുറിച്ച് ബീഫും കൂട്ടി വായിലേക്ക് വെച്ചു സൈറ.. "സൂപ്പർ.. ബീഫ് നല്ല ടേസ്റ്റായിട്ടുണ്ടല്ലോ മമ്മി.. " സൈറയുടെ വാക്കുകൾ കേട്ട് സലീനയുടെ മുഖം തെളിഞ്ഞു.. അപ്പം മുറിച്ച് ബീഫും കൂട്ടി സൈറയുടെ നേരെ നീട്ടിയതും അറിയാതെ വായ പൊളിച്ചു പോയവൾ.. "മമ്മീടെ കൈപ്പുണ്യം ഒന്നുകൊണ്ട് മാത്രമാ ഉള്ള ജോലിയും കളഞ്ഞ് ഞാനിവിടെത്തന്നെ കൂടിയത്.. അല്ലേ മമ്മീ... "സാം കളിയാക്കി പറഞ്ഞപ്പോൾ മമ്മിയവനു നേരെ കൈയ്യോങ്ങി.. സാം പിന്നിലേക്ക് ചാഞ്ഞു കൊണ്ട് ഉറക്കെചിരിച്ചു.. വേണ്ടെന്ന് പറഞ്ഞ സൈറ മമ്മിയുടെ സ്നേഹത്തോടെയുള്ള ഊട്ടലിൽ ഒരപ്പം മുഴുവൻ കഴിച്ചുതീർത്തിരുന്നു.. വീണ്ടും നിർബന്ധിച്ചപ്പോൾ വയറും പൊത്തിപ്പിടിച്ച് എഴുന്നേറ്റവൾ.. ചായ കുടിച്ചു കഴിഞ്ഞാണ് മമ്മി സൈറയെക്കുറിച്ച് കൂടുതൽ ചോദിച്ചത്.. സാമാണ് ഓരോ ചോദ്യവും സൈറക്ക് പറഞ്ഞ് കൊടുക്കുന്നത്. മിലിട്ടറിയാണെന്ന് പറഞ്ഞപ്പോൾ സലീനയുടെ കണ്ണുകൾ വിടർന്നു.. സൈറയെ ചേർത്തു പിടിച്ചു.. മുഖത്തൂടെ വിരലുകൾ ഓടിച്ചു.. പിന്നെയും ഒരുപാട് വിശേഷങ്ങൾ പറഞ്ഞു. അപ്പോഴെല്ലാം സലീന സൈറയുടെ കൈകളെ ചേർത്ത് പിടിച്ചിരുന്നു.. തിരികെയിറങ്ങുമ്പോൾ ഇടക്ക് വരണമെന്ന് സാമിൻ്റെ മമ്മി പറഞ്ഞു.. മമ്മീടെ ബീഫ് കഴിക്കാൻ ഉറപ്പായും വരാമെന്ന് സൈറയും വാക്ക് കൊടുത്തു. " തന്നെ മമ്മിക്ക് ഒരുപാടിഷ്ടമായിട്ടുണ്ട്.. അതാ ചേർത്തു പിടിക്കലും വിശേഷം പറച്ചിലുമൊക്കെ.. "തിരികെ നടക്കുമ്പോൾ ഒപ്പം വന്ന സാം പറഞ്ഞപ്പോൾ " എനിക്കും മമ്മിയെ ഇഷ്ടമായെ"ന്ന് സൈറയുടെ മറുപടിയും വന്നു.. പിന്നെക്കാണാമെന്ന് സാമിനോട് പറഞ്ഞ് പതിയെ തറവാട്ടിലേക്ക് നടന്നു... പോവുന്ന വഴിയിലുള്ള ചെറിയ ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്... അവരുടെ ആരവങ്ങൾ കേട്ടപ്പോൾ കാലുകൾ അറിയാതെ അവർക്കരികിലേക്ക് ചലിച്ചു.. " ചേച്ചീ.. വാ.. കളിക്കാം.. " സൈറയെക്കണ്ടതും അഭിക്കുട്ടൻ ഓടി അരികിലേക്ക് വന്നിരുന്നു.. " ചേച്ചി എൻ്റെ ടീമിലാണേ.. " കൂടെയുള്ളവരോട് പറഞ്ഞത് അവനാണ്.. കോളേജിലെ വനിതാ ക്രിക്കറ്റ് ടീമിലെ പഴയ സൈരന്ദ്രിയായി മാറിയ നിമിഷങ്ങൾ... കുട്ടികളുടെ ആവേശത്തിനൊപ്പം നന്നായി ബാറ്റ് ചെയ്തു.. ഒടുവിൽ അഭിയുടെ ടീം ജയിച്ച് കളി നിർത്തിപ്പോരുമ്പോൾ ഇട്ടിരുന്ന ബനിയൻ വിയർത്തൊട്ടിയിരുന്നു... "ചേച്ചീ നാളേം വരണം ട്ടോ.. നാളെ ഞങ്ങടെ ടീമിലാണേ.. " കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞപ്പോൾ ഓകെയെന്ന് കയ്യുയർത്തിക്കാണിച്ചു.. തറവാട്ടിലെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോഴാണ് അച്ഛൻ്റെ കാറ് കണ്ടത്.. പുറത്ത് കേശുവേട്ടനുണ്ട്.. തൻ്റെ ഡ്രസ്സിലേക്കാണ് നോട്ടമെന്ന് തോന്നിയപ്പോൾ സ്വയമൊന്ന് നോക്കി.. വെള്ള ടീ ഷർട്ട് ചുവന്നിരിക്കുന്നുണ്ട്.. വിയർപ്പും പൊടിയും കൂടി ആകെ അലങ്കോലമാണ്.. ആളെ നോക്കിയെന്ന് വളിച്ച ചിരി പാസാക്കി. എവിടെ പുശ്ചത്തോടെ നോക്കിയിട്ട് അകത്തോട്ട് കയറിപ്പോയി കക്ഷി.. "കൊശവൻ...." പിറുപിറുത്തു കൊണ്ട് സൈറയും.. അച്ഛമ്മക്കൊപ്പം ഇരിക്കുന്ന അച്ഛനരികിലേക്ക് ഓടിച്ചെല്ലുമ്പോൾ ചെറുപ്പത്തിൽ അച്ഛേ... എന്ന് നീട്ടി വിളിച്ച് നിറഞ്ഞ ചിരിയോടെ തനിക്കരുകിലേക്ക് ഓടി വരുന്നവളെയാണ് മാധവന് ഓർമ്മ വന്നത്.. പിന്നീലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. "എവിടെയായിരുന്നു സൈറാ നീയ്.. എത്ര നേരായീന്നറിയോ ഞാൻ വന്നിട്ട്.. "മാധവൻ്റെ സ്വരത്തിൽ പരിഭവം നിറഞ്ഞു.. " അത്.. ഞാൻ ചുമ്മാ പുറത്തൊക്കെ.. " സൈറയൊന്ന് ചിരിച്ചു.. "ഇതെന്ത് കോലാ കുട്ടിയേ... " മണ്ണുപുരണ്ട സൈറയുടെ വസ്ത്രങ്ങളിലേക്ക് നോക്കി പത്മാവതിയമ്മ ചോദിച്ചു.. " അത് കുട്ടികൾടെ കൂടെ ക്രിക്കറ്റ്.." പറഞ്ഞ് തീരാത്തതിന് മുന്നേ പിന്നിലൂടെ രണ്ടു കൈകൾ സൈറയുടെ കണ്ണുകൾ പൊത്തി.. ഒരു നിമിഷം ഞെട്ടിയെങ്കിലും ആ കൈകളുടെ ഉടമയെ കണ്ടു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ലവൾക്ക്.. തന്നെയിങ്ങനെ ചേർത്ത് പിടിക്കാൻ ഒരേ ഒരാളേയുള്ളൂ ഈ ലോകത്ത്... സായൂട്ടൻ... "സായൂ.. നീയെപ്പഴാ വന്നെ.. "കണ്ണടച്ച് തന്നെ ചോദിച്ചപ്പോൾ "ഇന്നലെയെത്തി... " എന്നവൻ പറയുന്നുണ്ടായിരുന്നു.. "നീയൊന്നും കഴിക്കാറില്ലേ... വല്ലാണ്ട് ക്ഷീണിച്ചല്ലോ.. "അവനെ നോക്കി പറയുന്നവളെ കണ്ടപ്പോൾ സായുവിന് ചിരിയാണ് വന്നത്. " ഈ പറയുന്ന ആള് പിന്നെ തടിച്ചുരുണ്ട് ഇരിക്കുവാണല്ലോ.. " സായുവിൻ്റെ വാക്കുകൾ കേട്ട് തൻ്റെ മെലിഞ്ഞ ശരീരത്തിലേക്കൊന്ന് നോക്കിയവൾ.. " ഞാനൊന്ന് കുളിച്ചിട്ട് വരാം.. എന്നിട്ട് വിശേഷങ്ങൾ പറയാം.. " എന്ന് പറഞ്ഞ് ബാത്റൂമിലേക്ക് നടക്കുമ്പോൾ സായുവിനെ കണ്ട സന്തോഷത്തിൽ മനസ്സ് തുള്ളിച്ചാടുന്നുണ്ടായിരുന്നു.. കഴിഞ്ഞ തവണ കണ്ടപ്പോൾ കണ്ണ് നിറച്ച് യാത്ര പറഞ്ഞവൻ പോയമ്പോൾ കുറച്ച് ദിവസത്തേക്ക് വല്ലാത്ത വിഷമമായിരുന്നു.. കുളി കഴിഞ്ഞ് അടുക്കളയിൽ കയറി ചന്ദ്രിയമ്മയുടെ പുട്ടും കടലയും സായുവിനൊപ്പമാണ് കഴിച്ചത്... ചന്ദ്രിയമ്മയുടെ കൈപ്പുണ്യത്തെക്കുറിച്ച് സായുവിനോട് പറഞ്ഞ് കൊണ്ടിരുന്നവൾ.. "എൻ്റെ ചേച്ചീ.. എനിക്കറിയാലോ.. ഞാനിടക്ക് വരാറുള്ളതല്ലേ.. " അവൻ പറഞ്ഞപ്പോഴാണ് താനാണ് ഏറെ നാളുകൾക്ക് ശേഷം ഇവിടേക്ക് വന്നതെന്ന ഓർമ്മതന്നെ അവൾക്ക് വന്നത്. " അവര് തമ്മില് നല്ല അടുപ്പത്തിലാണല്ലോ.. അതെങ്ങനെയാ മാധവാ.. "സായുവിൻ്റെയും സൈറയുടെയും അടുപ്പം കണ്ടപ്പോൾ പത്മാവതിയമ്മ മകനോട് ചോദിച്ചു.. അവർക്കരികിൽ ഇരുന്ന കേശുവിനും ആ സംശയമുണ്ടായിരുന്നു.. "ഒരിക്കൽ ഡൽഹിയിൽ പോയി സായുവിനെ കണ്ടിട്ട് നേരെ സൈറയെ കാണാനിറങ്ങി... സൈറയന്ന് പഞ്ചാബിലായിരുന്നു.. സൈറക്കടുത്തേക്കാണെന്ന് പറഞ്ഞപ്പോ അവനും വരുന്നുണ്ടെന്ന് പറഞ്ഞു.. അമ്മയറിഞ്ഞാൽ വഴക്കാകുമെന്ന് പറഞ്ഞപ്പോൾ ഞാനായിട്ട് പറയില്ല.. അച്ഛൻ പറയാതിരുന്നാ മതിയെന്നായി സായു.. ആ യാത്രക്ക് ശേഷം വീണ്ടും ഞങ്ങളൊരുമിച്ച് രണ്ടു തവണ പോയി... കഴിഞ്ഞ തവണ വെക്കേഷന് ലീവില്ലെന്ന് അമ്മയോട് പറഞ്ഞ് ഒരാഴ്ച്ച സൈറക്കൊപ്പം ഗുജറാത്തിലായിരുന്നവൻ.. അവര് തമ്മിൽ ഇടക്ക് വിളിക്കും.. ചേച്ചി എന്തൊരു പാവമാണച്ഛാ.. അമ്മയെന്താ ഇങ്ങനെയെന്നവൻ ഇടക്കൊരു ദിവസം ചോദിച്ചു. എനിക്കൊന്നും പറയാൻ കഴിയാതെയായിപ്പോയി. " മാധവൻ്റെ സ്വരം ഇടറി.. " ഉം..കുട്ടികളെങ്കിലും സ്നേഹിച്ച് കഴിയട്ടെ.." ഒരു നെടുവീർപ്പോടെ പത്മാവതിയമ്മ പറഞ്ഞു നിർത്തി. അപ്പൊ സൈറ എല്ലാവരെയും വിട്ട് പോയതല്ലെ.. കേശുവിൻ്റെയുള്ളിൽ സംശയം നിറഞ്ഞു.. വൈകിട്ടാണ് സായുവും അച്ഛനും തിരികെ പോയത്. സായുവിന് ഇന്നിവടെ നിൽക്കണമെന്നുണ്ടായിരുന്നുവെങ്കിലും സൈറയാണ് നിർബന്ധിച്ച് പറഞ്ഞയച്ചത്. അല്ലെങ്കിൽ അമ്മയവനോട് ദേഷ്യപ്പെടും.. അവരിറങ്ങിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി.. റൂമിൽക്കയറി കിടന്നു നോക്കി.. ഓർമ്മകൾ ശ്വാസം മുട്ടിക്കുന്നത് പോലെ... കണ്ണുകൾ അടച്ച് തലകയ്യിൽ താങ്ങി ഇരുന്നു.. ഇവിടെ വന്ന ആദ്യത്തെ ദിവസത്തിന് ശേഷം ഇന്നാദ്യമായി കുടിക്കണമെന്ന് തോന്നി.. അന്നത്തെ ബാക്കി എവിടെയാണെന്നറിയില്ല.. വേഗം ചവിയെടുത്ത് പുറത്തേക്കിറങ്ങി.. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് പത്മാവതിയമ്മ പുറത്തേക്ക് നോക്കിയത്. "നേരം ഇരുട്ടിയ നേരത്ത് ഈ കുട്ടിയത് എങ്ങോട്ടാണാവോ.." അവർ വേവലാതിപ്പെട്ടു.. "നേരം വെളുക്കുമ്പോ തുടങ്ങി ഊര്തെണ്ടി നടക്കണവൾക്ക് എന്ത് രാത്രിയും പകലും വെച്ചിരിക്കുന്നു... " കേശു അത് കേട്ട് ഈർഷ്യയോടെ പറഞ്ഞു.. " കേശൂ..." പത്മാവതിയമ്മയുടെ സ്വരം അൽപ്പം ഉയർന്നതും കേശു വേഗം തിരിഞ്ഞ് നടന്നു. അല്ലെങ്കിൽ ഒന്നും രണ്ടും പറഞ്ഞ് ഇന്നത്തെ ദിവസം പിണങ്ങി ഉറങ്ങേണ്ടി വരുമെന്ന് അവനറിയാം.. ❤❤ ബീവറേജിൽ ക്യൂ നിന്ന് വാങ്ങാനുള്ള മൂഡ് തോന്നിയില്ല.. നേരെയൊരു ബാറിലേക്ക് വിട്ടു.. അകത്തേക്ക് നടക്കുമ്പോൾ ടേബിളിൽ ഇരിക്കുന്നവരിൽ പലരും അത്ഭുത ജീവിയെപ്പോലെ തന്നെ നോക്കുന്നത് സൈറ കണ്ടിരുന്നു. ഡൽഹിയിലൊക്കെ പെൺകുട്ടികൾ അവിടന്ന് വാങ്ങുകയും കഴിക്കുകയും ചെയ്യുന്നത് സ്ഥിര കാഴ്ചയായത് കൊണ്ട് അവിടുള്ളവർ ഇതൊന്നും ശ്രദ്ധിക്കാറേയില്ല... ഇവിടെ പുരുഷന്മാർ മാത്രമേയുള്ളൂ.. അതാണ് എല്ലാവരും തന്നെ മാത്രം ശ്രദ്ധിക്കുന്നത്.. കൗണ്ടറിലിരിക്കുന്ന പയ്യനോട് "ഒരു Bacardi Lemon full bottle...." എന്ന് പറഞ്ഞപ്പോൾ അവനൊന്ന് മിഴിച്ച് നിന്നു. എന്തേ.. സാധനം ഇല്ലേ..? രണ്ടാമതും അവൾ ചോദിച്ചപ്പോൾ തലയാട്ടിക്കൊണ്ട് വേഗം എടുത്തു കൊടുത്തു.. തുടങ്ങിയാൽ ചെറുതിൽ നിർത്താൻ കഴിയില്ലെന്ന് ഉറപ്പാണ്.. അത്കൊണ്ട് വീട്ടിൽ പോയിട്ട് തുടങ്ങാമെന്ന് ഉറപ്പിച്ച് കാശും കൊടുത്ത് പുറത്തേക്ക് നടന്നു.. ഉമ്മറത്ത് വണ്ടിയൊതുക്കിയപ്പോഴാണ് കുപ്പിയെങ്ങനെ മുറിയിലെത്തിക്കുമെന്നത് ഓർത്തത് തന്നെ.. താൻ പോവുന്നത് കണ്ടതുകൊണ്ട് അമ്മമ്മ ചിലപ്പോ ഹാളിലുണ്ടാവാം.. അടുക്കള വശത്തെത്തി ആരും പെട്ടന്ന് കാണാത്ത വിധത്തിൽ സാധനം ഒളിപ്പിച്ച് മുൻപിൽകൂടെ തന്നെ അകത്തേക്ക് കയറി.. പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മമ്മ ആട്ടു കട്ടിലിൽ ഇരിപ്പുണ്ട്.. ആ മടിയിൽ തല വെച്ച് കേശുവേട്ടനും... ഹോ... അടുക്കളപ്പുറത്ത് വെച്ചത് നന്നായി.. സൈറയൊന്ന് ആശ്വസിച്ചു.. "ഇതെവിടെപ്പോയതാ കുട്ടിയേ ഈ നേരത്ത്.ഈ അസമയത്തൊക്കെ പെൺകുട്ടികളിങ്ങനെ തനിച്ചിറങ്ങി നടക്കാന്ന് വെച്ചാ.. കാലം ശരിയല്ലാ.. ടീവീലൊക്കെ കാണാറില്ലേ ഓരോ വാർത്തകള്.." അമ്മമ്മയുടെ സ്വരത്തിൽ വേവലാതി നിറഞ്ഞു.. സൈറ നേർത്ത ചിരിയോടെ അവരുടെ അരികിൽ നിലത്ത് മുട്ടുകുത്തിയിരുന്നു.. ആ കൈകൾ തൻ്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചു.. കേശു എഴുന്നേറ്റ് നീങ്ങിയിരുന്നു.. "ഈ പെണ്ണിന് മാത്രം അസമയം എന്താ.. ആണിന് അസമയം ഇല്ലേ അച്ഛമ്മേ.. " സൈറയുടെ ചോദ്യത്തിന് മുന്നിൽ പത്മാവതിയമ്മയൊന്ന് പതറി.. തുടരും.. രചന, :: രജിഷ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ